കിണറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ റൈസനിൽ കിണറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. മരിച്ചവരിൽ രണ്ട് പേർ സഹോദരിമാരും ഒരാൾ ബന്ധുവുമാണ്. ഒപ്പമുണ്ടായിരുന്ന നാലാമത്തെ പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ട് വിവരമറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ കാര്യമറിയുന്നത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ഗൈരത്ഗഞ്ച് താലൂക്കിലെ സാഗോർ ഗ്രാമത്തിലാണ് സംഭവം.
രാധ ആദിവാസി (12), സഹോദരി തനു ആദിവാസി (13), ഇവരുടെ ബന്ധുവായ അമൃത ആദിവാസി (12) എന്നിവരാണ് മരിച്ചത്. ഗ്രാമത്തിലെ പടവുകളുള്ള വലിയ കിണറ്റിൽ നാല് കുട്ടികളും ഒന്നിച്ച് കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയിൽ ഒരു പെൺകുട്ടി കിണറ്റിലെ ആഴമേറിയ ഭാഗത്തേക്ക് വഴുതിവീണ് മുങ്ങിത്താഴാൻ തുടങ്ങി. ഈ കുട്ടിയെ രക്ഷിക്കാൻ മറ്റ് രണ്ട് പേരും ശ്രമിച്ചെങ്കിലും മൂവരും ഒന്നിച്ച് മുങ്ങിത്താഴുകയായിരുന്നു എന്ന് ഗർഹി പൊലീസ് ഔട്ട്‌പോസ്റ്റ് സബ് ഇൻസ്പെക്ടർ വീരേന്ദ്ര വിശ്വകർമ പറഞ്ഞു.
ഇവർക്കൊപ്പമുണ്ടായിരുന്ന അഭീന (13) എന്ന പെൺകുട്ടി ഉടൻ തന്നെ ഓടിച്ചെന്ന് ഗ്രാമവാസികളെയും കുടുംബാംഗങ്ങളെയും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി കുട്ടികളെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ഗൈരത്ഗഞ്ച് സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
.jpg)

