'33ല്‍ നിന്ന് 37 ലേക്ക്'; സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം ഉയര്‍ത്തുന്നതിന് അംഗീകാരം

supreme court

ചീഫ് ജസ്റ്റിസ് ഉള്‍പ്പെടാതെ ഇതോടെ ജഡ്ജിമാരുടെ എണ്ണം 37 ആകും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ന്യൂഡല്‍ഹി: ആറ് വര്‍ഷത്തിന്  ശേഷം സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33ല്‍ നിന്ന് 37 ആയി വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടാതെ ഇതോടെ ജഡ്ജിമാരുടെ എണ്ണം 37 ആകും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

കോടതികളിലെ കേസുകളുടെ ആധിക്യം കുറയ്ക്കുന്നതിനും നീതിനിര്‍വ്വഹണം വേഗത്തിലാക്കുന്നതിനുമാണ് നടപടി. നിലവില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 പേരാണ് സുപ്രിംകോടതിയിലുള്ളത്. പുതിയ തീരുമാനപ്രകാരം ചീഫ് ജസ്റ്റിസിനെ കൂടാതെ 37 ജഡ്ജിമാര്‍ കൂടി പരമോന്നത കോടതിയില്‍ ഉണ്ടാകും. ഭ

രണഘടനയുടെ ആര്‍ട്ടിക്കിള്‍ 124(1) പ്രകാരം, പാര്‍ലമെന്റിന് നിയമനിര്‍മ്മാണത്തിലൂടെ സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കാന്‍ അധികാരമുണ്ട്. നിലവില്‍ സുപ്രിംകോടതിയില്‍ 92,000ത്തിലധികം കേസുകള്‍ വിധി കാത്തുനില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേസുകളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോടതിയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് സര്‍ക്കാര്‍ വക്താക്കള്‍ വ്യക്തമാക്കി.

ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി 'സുപ്രിംകോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബില്‍, 2026' അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സുപ്രിംകോടതിയില്‍ കാലാനുസൃതമായി ജഡ്ജിമാരുടെ എണ്ണത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

Tags