ഒരു രാത്രി മുഴുവൻ കാട്ടിൽ : അച്ഛന്റെ മൃതദേഹത്തിനരികെ ഒറ്റയ്ക്ക് കഴിഞ്ഞ് 5 വയസ്സുകാരൻ , തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് അമ്മയുടെ കാമുകൻ

A whole night in the forest: A 5-year-old boy was left alone near his father's body, beaten to death by his mother's boyfriend

തിരുപ്പതി: അഞ്ചുവയസ്സുള്ള മകന്റെ മുന്നിലിട്ട് അച്ഛനെ അമ്മയുടെ കാമുകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒരുരാത്രി മുഴുവൻ കുട്ടി അച്ഛന്റെ മൃതദേഹത്തിനൊപ്പം കാട്ടിൽ കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് നടുക്കുന്ന സംഭവം. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി(45)യാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്.

ഗാന്ധിയുടെ ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുമാണ് ഗാന്ധിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ നരസിംഹലുവിനെയും ഇയാളുടെ രണ്ടുകൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് സംഭവമുണ്ടായത്. അടുത്തിടെയാണ് രാസാത്തി ഭർത്താവിനെയും അഞ്ചുവയസ്സുള്ള മകനെയും ഉപേക്ഷിച്ച് നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചത്.

നരസിംഹലുവുമായി അടുപ്പത്തിലായ യുവതി പിന്നാലെ ഇയാൾക്കൊപ്പം ജീവിക്കാനായി വീട്ടുവിട്ടിറങ്ങുകയായിരുന്നു. തങ്ങളെ ഉപേക്ഷിച്ച് വീട്ടുവിട്ടിറങ്ങിപ്പോയ ഭാര്യയെ അന്വേഷിച്ചാണ് ഗാന്ധിയും അഞ്ചുവയസ്സുള്ള മകനും കഴിഞ്ഞദിവസം അന്നമയ്യയിലെത്തിയത്. തുടർന്ന് ഗാന്ധി നരസിംഹലുവിനെ നേരിട്ടുകണ്ടു. ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്നും ഇയാൾ വാഗ്ദാനംചെയ്തു. പിന്നാലെ ഇയാളും രണ്ടുകൂട്ടാളികളും ഗാന്ധിയെ മദ്യപിക്കാനായി ക്ഷണിച്ചു. ഇതിനുശേഷം പ്രതികൾ ഗാന്ധിയെയും മകനെയും സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ചാണ് ഗാന്ധിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

അഞ്ചുവയസ്സുള്ള മകന്റെ മുന്നിലിട്ടായിരുന്നു പ്രതികൾ ഗാന്ധിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം കണ്ട് പകച്ചുപോയ ബാലൻ സമീപത്തെ കുറ്റിക്കാട്ടിലൊളിക്കുകയായിരുന്നു. പ്രതികൾ സ്ഥലത്തുനിന്ന് മടങ്ങിയതിന് പിന്നാലെയാണ് അഞ്ചുവയസ്സുകാരൻ കുറ്റിക്കാട്ടിൽനിന്ന് പുറത്തേക്ക് വന്നത്. തുടർന്ന് രാത്രി മുഴുവൻ പിതാവിന്റെ മൃതദേഹത്തിനരികെ ചിലവഴിച്ചു. പിറ്റേദിവസം രാവിലെ അഞ്ചുവയസ്സുകാരൻ കാട്ടിൽനിന്ന് പുറത്തിറങ്ങി സമീപത്തെ ഗ്രാമത്തിലെത്തി. തുടർന്ന് നാട്ടുകാരോട് പിതാവ് കൊല്ലപ്പെട്ട വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

കൊല്ലപ്പെട്ട ഗാന്ധിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതി നരസിംഹലുവിനെയും ഇയാളുടെ കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Tags