ഉത്സവസീസണിൽ രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു

flight

 ന്യൂഡൽഹി : വിദേശയാത്രയേക്കാൾ ചെലവേറിയതായി മാറുകയാണ് ചില ആഭ്യന്തര വിമാനയാത്രകൾ. ദുർഗ്ഗാ പൂജ, ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങൾ അടുത്തതോടെ രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. സാധാരണ 6,500 മുതൽ 7,000 രൂപ വരെ നിരക്കുണ്ടായിരുന്ന ചില റൂട്ടുകളിൽ ഇപ്പോൾ ഏകദേശം 15,000 രൂപ വരെയാണ് യാത്രക്കാർ നൽകേണ്ടിവരുന്നത്. അതായത് സാധാരണ നിരക്കിന്റെ രണ്ടിരട്ടിയിലധികം.

ഒക്ടോബർ മൂന്നാം വാരം മുതൽ നവംബർ പകുതി വരെയുള്ള യാത്രാ തിരക്ക് മുന്നിൽക്കണ്ടാണ് നിരക്ക് വർധന. ഒക്ടോബർ 17ന് മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള നേരിട്ടുള്ള വിമാനത്തിന് കുറഞ്ഞ നിരക്ക് 15,568 രൂപയാണ്. സാധാരണ ഇത് 7,000 രൂപയോളമാണ്. ബെംഗളൂരു-കൊൽക്കത്ത റൂട്ടിലും കുറഞ്ഞ ടിക്കറ്റ് നിരക്ക് 16,340 രൂപയായി ഉയർന്നു. ദീപാവലിക്ക് ഇനിയും രണ്ട് മാസത്തോളം ബാക്കിയുണ്ടെങ്കിലും ഡൽഹി-മുംബൈ റൂട്ടിൽ സാധാരണ 6,500 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 9,878 രൂപയിലെത്തി.

ദുർഗ്ഗാ പൂജ, ദസറ കാലത്ത് കൊൽക്കത്തയിലേക്കുള്ള നേരിട്ടുള്ള വിമാന ടിക്കറ്റുകൾക്ക് 14,163 രൂപ മുതൽ 25,000 രൂപ വരെയാണ് നിലവിൽ ഈടാക്കുന്നത്. വിമാന ഇന്ധന വിലയിലെ വർധനയാണ് നിരക്ക് ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. സെപ്റ്റംബർ ഒന്നിന് ഏവിയേഷൻ ടർബൈൻ ഫ്യൂവൽ വില ലിറ്ററിന് 6.28 രൂപ അഥവാ 5.46 ശതമാനം ഉയർന്ന് 121.28 രൂപയായി. ഓഗസ്റ്റിലും ലിറ്ററിന് 5 രൂപയുടെ വർധനയുണ്ടായിരുന്നു. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 35 മുതൽ 40 ശതമാനം വരെ ഇന്ധനച്ചെലവാണ്.

ഇതിന് പുറമെ ഉത്സവകാലത്തെ യാത്രക്കാരുടെ തിരക്കും ആവശ്യത്തിനനുസരിച്ച് ടിക്കറ്റ് നിരക്ക് മാറ്റുന്ന ഡൈനാമിക് പ്രൈസിങ് രീതിയും നിരക്ക് കുത്തനെ ഉയരാൻ കാരണമാകുന്നു. ഉത്സവങ്ങൾ അടുത്തുവരുന്നതോടെ യാത്രക്കാരുടെ ആവശ്യം ഇനിയും ഉയർന്നാൽ ആഭ്യന്തര വിമാനയാത്രയുടെ ചെലവ് കൂടുതൽ വർധിക്കാനുള്ള സാധ്യതയാണ് നിലവിലെ നിരക്കുകൾ നൽകുന്ന സൂചന.

Tags