ഉത്തർപ്രദേശിൽ അഞ്ച് നില കെട്ടിടത്തിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു


കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ അഞ്ച് നില കെട്ടിടത്തിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു. ഇന്നലെ രാത്രിയായിരുന്നു തീപിടുത്തമുണ്ടായത്. ഷോർട്ട്സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ദമ്പതികളായ മുഹമ്മദ് ഡാനിഷ്, ഭാര്യ നസ്നീൻ സാബ, അവരുടെ പെൺമക്കളായ സാറ, സിമ്ര, ഇനയ എന്നിവരാണ് മരിച്ചത്.
നഗരത്തിലെ ഗാന്ധി നഗർ പ്രദേശത്തുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഷൂ നിർമ്മാണ കമ്പനിയാണെന്നും ഇവിടെ നിന്ന് ഉണ്ടായ ഷോട്ട് സർക്ക്യൂട്ട് അപകടകാരണമായെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. അതേസമയം ഷോർട്ട് സർക്ക്യൂട്ടിന് പുറമേ ഗാർഹിക എൽപിജി സിലിണ്ടറുകളിൽ നിന്നും സ്ഫോടനങ്ങൾ ഉണ്ടായത് കാര്യങ്ങൾ കൂടുതൽ വഷളാക്കി.

സംഭവത്തെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരോടും അഗ്നിശമന സേനാംഗങ്ങളോടും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവത്തനം വേഗത്തിലാക്കാൻ നിർദേശം നൽകി.