ബൈക്ക് വാങ്ങിയത് ആഘോഷിക്കാന്‍ മൂന്ന് സുഹൃത്തുക്കളോടൊപ്പം ആദ്യ യാത്ര ; ഓട്ടോയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചു

accident
accident

നിജു കഴിഞ്ഞ ദിവസം ഒരു സെക്കന്റ് ഹാന്റ് 400 സിസി ബൈക്ക് വാങ്ങിയിരുന്നു.

നിയന്ത്രണംവിട്ട ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പെരിയ തൊട്ടിപ്പാളയം സ്വദേശി ആര്‍ നകുലന്‍ (17), കാരമടൈ സ്വദേശികളായ വി വിധുന്‍ (16), പി. നിജു (22) എന്നിവരാണ് മരിച്ചത്. കാരമടൈ സ്വദേശിയായ വിനീത് (16) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.. 
നിജു കഴിഞ്ഞ ദിവസം ഒരു സെക്കന്റ് ഹാന്റ് 400 സിസി ബൈക്ക് വാങ്ങിയിരുന്നു. സുഹൃത്തുക്കളായ കുട്ടികള്‍ക്കൊപ്പം രാത്രി ഈ ബൈക്കില്‍ ഭക്ഷണം കഴിക്കാന്‍ പോകാമെന്ന് ഇവര്‍ പദ്ധതിയിട്ടു. നിജു വാഹനം ഓടിച്ചപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത മുന്ന് കുട്ടികളും പിന്നിലിരിക്കുകയായിരുന്നു. രാത്രി 10.30ഓടെയായിരുന്നു യാത്ര.  ബൈക്കിന്റെ ആക്‌സിലറേറ്റര്‍ മുഴുവനായി തിരിച്ച് ഓടിച്ച് നോക്കുകന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും എതിര്‍വശത്തു നിന്ന് വന്ന ഓട്ടോറിക്ഷയുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയും ചെയ്തു. 
നകുലനും വിധുനും പരിക്ക് ഗുരുതരമായതിനാല്‍ അപ്പോള്‍ തന്നെ മരിച്ചു. നിജുവിനെ ഉടന്‍ മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. വിനീത് ഗുരുതര പരിക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോ ഓടിച്ചിരുന്ന ജി. ലിംഗേശ്വരന് (32) കാലിന് പൊട്ടലുണ്ട്. അപകട സമയം ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേര്‍ക്കും നിസാര പരിക്കുകളുണ്ട്. 

Tags