ഡൽഹി ഹോട്ടലിലുണ്ടായ തീപ്പിടിത്തം ; അനുമതിയുണ്ടായിരുന്നത് 6 മുറികൾക്ക്, പ്രവർത്തിച്ചത് 25 എണ്ണം
ഡൽഹി : ഡൽഹി മാളവ്യ നഗറിലെ ഫ്ലറിഷ് സ്റ്റേ ബി ആൻഡ് ബി ഹോട്ടലിലുണ്ടായ തീപ്പിടിത്തം വലിയ സുരക്ഷാ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വെറും ആറ് മുറികൾക്ക് മാത്രം അനുമതി ഉണ്ടായിരുന്ന കെട്ടിടത്തിൽ 25 മുറികളാണ് അനധികൃതമായി പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിലെ ഭക്ഷണശാലയ്ക്ക് പോലും യാതൊരുവിധ അനുമതിയും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പ്രധാന ആശുപത്രികളായ എയിംസ്, മാക്സ്, സഫ്ദർജങ് എന്നിവിടങ്ങളിലെ രോഗികളുടെ ബന്ധുക്കളാണ് ഈ മേഖലയിലെ ഹോട്ടലുകളെ കൂടുതലായി ആശ്രയിക്കുന്നത്. നിരക്ക് കുറവായതിനാൽ വിദേശികളായ നിരവധി പേരും ഇവിടെ മുറിയെടുക്കാറുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന മിക്ക ഹോട്ടലുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് റിപ്പോർട്ടുകളുണ്ട്.
അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ നിലവറയിലുൾപ്പെടെ ആളുകളെ താമസിപ്പിച്ചിരുന്നു. കെട്ടിടത്തിൽ ആവശ്യമായ എക്സിറ്റ് വഴികളോ സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. കൊടുംചൂടായതിനാൽ തീ അതിവേഗം പടർന്നത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. ഇടുങ്ങിയ വഴികളിലൂടെ അഗ്നിരക്ഷാ വാഹനങ്ങൾ എത്താൻ വൈകിയത് സ്ഥിതി വഷളാക്കി. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
.jpg)

