കുടുംബ തർക്കം ; കുട്ടികളെ മനഃശാസ്ത്ര വിശകലനത്തിന് വിധേയമാക്കുന്നത് കഴിവതും ഒഴിവാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : മക്കളുടെ കസ്റ്റഡിക്ക് മാതാപിതാക്കൾ പോരാടുമ്പോൾ കുടുംബ കോടതികൾ അനുവർത്തിക്കേണ്ട വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി. കുട്ടികളെ മനഃശാസ്ത്ര വിശകലനത്തിന് വിധേയമാക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും, അത്യാവശ്യമെങ്കിൽ മാത്രമേ അത്തരം നടപടികളിലേക്ക് കടക്കാൻ പാടുള്ളുവെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോളും എൻ. കോടീശ്വർ സിങ്ങും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
കുട്ടികളുടെ മനോനില വിശകലനം ചെയ്യാൻ ആലോചിക്കുന്നതിനുമുമ്പ് മാതാപിതാക്കളുടെ മാനസിക നില വിശകലനം ചെയ്യണം. ആദ്യം മാതാപിതാക്കളെ മനഃശാസ്ത്രപരമായി വിശകലനം ചെയ്യാൻ മനഃശാസ്ത്രജ്ഞനെ നിയോഗിക്കണം. കുഞ്ഞ് ആരുടെ കൂടെയാണോ കഴിയുന്നത് ആ വ്യക്തിയുടെ മനോനില നിർബന്ധമായും അപഗ്രഥിക്കണം. അതിനുശേഷം മാത്രമാണ് കുഞ്ഞുങ്ങളുടെ മാനസിക നില വിശകലനം ചെയ്യണോ എന്ന് തീരുമാനിക്കാവൂ എന്ന് കോടതി നിർദേശിച്ചു. കസ്റ്റഡി തർക്കത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ മനഃശാസ്ത്ര വിശകലനത്തിന് വിധേയമാക്കാൻ നിർദേശിച്ച് ബോംബെ ഹൈകോടതി നൽകിയ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഇടപെടൽ.
.jpg)

