വ്യാജ പ്രചാരണം ; മെറ്റക്കും ഗൂഗിളിനുമെതിരെ കേസ് നൽകാൻ നിതിൻ ഗഡ്കരിക്ക് ബോംബെ ഹൈക്കോടതിയുടെ അനുമതി
മുംബൈ: കേന്ദ്ര സർക്കാരിന്റെ E20 എഥനോൾ മിശ്രിത ഇന്ധന നയവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും അപകീർത്തികരമായ പോസ്റ്റുകൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ബോംബെ ഹൈക്കോടതി അനുമതി നൽകി. മെറ്റ, എക്സ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്രസ്ഥാനങ്ങൾക്കെതിരെ സിവിൽ ഹരജി ഫയൽ ചെയ്യാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.
പെട്രോളിയം മന്ത്രാലയം നടപ്പിലാക്കുന്ന E20 നയത്തിന്റെ മറവിൽ താനും കുടുംബവും വൻ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നുവെന്ന തരത്തിൽ തെറ്റായ വിവരങ്ങളും ഡീപ്‌ഫേക്ക് വിഡിയോകളും പ്രചരിക്കുന്നുണ്ടെന്നാണ് നിതിൻ ഗഡ്കരി ഹരജിയിൽ ചൂണ്ടിക്കാണിച്ചത്. ഈ പദ്ധതിയുടെ പൂർണമായ ഉത്തരവാദിത്തം തനിക്കാണെന്നും ഇതിൽ നിന്നും വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നുമുള്ള വ്യാജ അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് തന്റെ പ്രതിച്ഛായയെ ബോധപൂർവ്വം കളങ്കപ്പെടുത്താനാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇറക്കുമതി ചിലവ് കുറക്കുന്നതിനും വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനുമായി പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന E20 ഇന്ധന നയത്തിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഈ നിയമനടപടി. പ്രത്യേകിച്ച് പഴയ മോഡൽ വാഹനങ്ങളുടെ എഞ്ചിനുകളെ ഇത് ബാധിക്കുമെന്ന ആശങ്ക ചില വാഹന ഉടമകൾ പങ്കുവെച്ചിരുന്നു. എന്നാൽ ഈ നയത്തെ ശക്തമായി പിന്തുണക്കുന്ന നിലപാടാണ് കേന്ദ്രമന്ത്രി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. E20 ഇന്ധനം ഉപയോഗിച്ചത് കാരണം രാജ്യത്ത് ഏതെങ്കിലും ഒരു കാറിനെങ്കിലും തകരാർ സംഭവിച്ചതായി തെളിയിക്കാൻ കഴിയുമോ എന്ന് മുൻപ് അദ്ദേഹം വിമർശകരെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.
.jpg)

