എൻഡോസൾഫാൻ ഇരയായ യുവതിയെ പീഡിപ്പിച്ച യുവാവിന് 10 വർഷം തടവ്

മംഗളൂരു: എൻഡോസൾഫാൻ ഇരയെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന കേസിൽ യുവാവിന് 10 വർഷം തടവ്. മംഗളൂരൂവിനടുത്ത ബണ്ട്വാൾ പെരുവായ് ഗ്രാമത്തിലെ എം. രാജേഷ് റൈ(33)ക്കാണ് അഡീഷനൽ ജില്ല സെഷൻസ് (രണ്ട്)പ്രത്യേക കോടതി ജഡ്ജി കെ.പി. പ്രീതി ശിക്ഷ വിധിച്ചത്.
ജനിതക വൈകല്യമുള്ള 19കാരിയായ ഇര വീട്ടിൽ തനിച്ചായ സമയം പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് കേസ്. 2015 ഒക്ടോബർ ഒന്നിനാണ് കേസിനാസ്പദ സംഭവം. വിട്‍ല പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് അസി. പൊലീസ് സൂപ്രണ്ട് കെ.എ. രാഹുൽ കുമാർ അന്വേഷിച്ച് പട്ടിക ജാതി/വർഗ അതിക്രമം തടയൽ നിയമപ്രകാരം കുറ്റപത്രം തയ്യാറാക്കുകയായിരുന്നു.
10,000 രൂപ പിഴ കൂടി വിധിച്ച കോടതി ഇരക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ നിയമ സഹായ അതോറിറ്റിക്ക് നിർദേശം നൽകി. കേസിൽ മൊത്തമുണ്ടായിരുന്ന 27 സാക്ഷികളിൽ 14 പേർ വിചാരണ വേളയിൽ കോടതിയിൽ ഹാജരായി മൊഴി നൽകി.
പ്രൊസിക്യൂഷന് വേണ്ടി അഡ്വ. ജ്യോതി പ്രമോദ് നായക് ഹാജരായി.