തിരുച്ചിറപ്പളളിയില്‍ ഡിഎംകെ കൗണ്‍സിലറെ വെട്ടിക്കൊന്നു
ഇന്നലെ രാത്രി ബിസിനസ് പങ്കാളിയെ കണ്ടതിന് ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്ന ഒരു സംഘം യുവാക്കള്‍ രഞ്ജിത്തിനെ തടഞ്ഞു
തിരുച്ചിറപ്പളളി:ബിസിനസ് പങ്കാളിയെ കണ്ടതിന് ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ തമിഴ്നാട് തിരുച്ചിറപ്പളളിയില്‍ ഡിഎംകെ കൗണ്‍സിലറെ വെട്ടിക്കൊന്നു.കൊലയുടെ കാരണം അറിയില്ലെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
ഡിഎംകെ തിരുവെരുമ്പൂർ യൂത്ത് വിംഗ് സെക്രട്ടറിയും കൂത്തപ്പാർ പഞ്ചായത്ത് കൗണ്‍സിലറുമായ 38കാരൻ എ രഞ്ജിത്ത് കുമാർ ആണ് കൊല്ലപ്പെട്ടത്. തിരുവെരുമ്പൂരില്‍ സുഹൃത്തിനൊപ്പം മദ്യവിതരണ ഔട്ലെറ്റ് നടത്തുന്ന രഞ്ജിത്ത് അടുത്തിടെ പുതുതായി നിർമിച്ച വീട്ടിലേക്ക് മാറിയിരുന്നു.
ഇന്നലെ രാത്രി ബിസിനസ് പങ്കാളിയെ കണ്ടതിന് ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്ന ഒരു സംഘം യുവാക്കള്‍ രഞ്ജിത്തിനെ തടഞ്ഞു. വടിവാള്‍ കൊണ്ടു തലയിലും കാലിലും വെട്ടി പരിക്കേല്‍പ്പിച്ച ശേഷം അക്രമിസംഘം കടന്നുകളഞ്ഞു.
റോഡിലൂടെ വാഹനത്തില്‍ പോയ ചിലർ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുകയായിരുന്ന രഞ്ജിത്തിനെ കാണുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു
.jpg)


