മന്ത്രിസഭാ വികസനം കോൺഗ്രസ് ഹൈകമാൻഡിൻറെ അവകാശം : ഡി.കെ. ശിവകുമാർ
ബംഗളൂരു: മന്ത്രിസഭാ വികസനം കോൺഗ്രസ് ഹൈകമാൻഡിൻറെ അവകാശമാണെന്നും അവർ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുക എന്നതാണ് തൻറെ കർത്തവ്യമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വടക്കൻ കർണാടകയിലെ 14 ജില്ലകളിൽ നിന്നുള്ള വിവിധ ദർഗകളുടെ പ്രതിനിധികളുമായി സംവദിക്കുന്നതിനിടെയാണ് ഡി.കെ. ശിവകുമാറിൻറെ പരാമർശം. എം.എൽ.സി സലിം അഹമ്മദിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിനിധികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അഭ്യർഥന ഹൈകമാൻഡിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ജൂൺ മൂന്നിനാണ് ഡി.കെ. ശിവകുമാറും
13 മന്ത്രിമാരും സത്യപ്രതിഞ്ജ ചെയ്തത്. നിലവിൽ മുഖ്യമന്ത്രി ഉൾപ്പെടെ 34 അംഗങ്ങൾ മാത്രമേ കർണാടക മന്ത്രിസഭയിൽ ഉള്ളൂ 20 മന്ത്രി സ്ഥാനങ്ങൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. 2023ൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ഹൈകമാൻഡിൻറെ നിർദേശപ്രകാരം ഉപമുഖ്യമന്ത്രിയായി തുടരുകയായിരുന്നു. സലിം അഹമ്മദ്, വിനയ് കുമാർ സൊറക്കെ എന്നിവരും താനും വിദ്യാർത്ഥി നേതാക്കളായിരുന്നു. രാഷ്ട്രീയ പ്രവേശനവും ഒരുമിച്ചായിരുന്നു. സലിം അഹമ്മദിനെ പിന്തുണക്കാനാണ് നിങ്ങൾ വന്നത് എന്നറിയാം.
അദ്ദേഹത്തെ എം.എൽ.സി ആക്കുന്നതിൽ എതിർപ്പുണ്ടായിരുന്നുവെങ്കിലും താൻ അദ്ദേഹത്തെ മത്സരിക്കാൻ നിർബന്ധിച്ചു. സലീം അഹമ്മദിൻറെ പേര് നിങ്ങൾ നിർദേശിക്കുമ്പോൾ വോക്കലിംഗ, ലിംഗായത്ത്, ക്രിസ്ത്യൻ സമുദായങ്ങളിലെ മതനേതാക്കളും മറ്റുള്ളവരും മന്ത്രി സ്ഥാനങ്ങൾക്ക് വ്യത്യസ്ത പേരുകൾ ശിപാർശ ചെയ്യുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നത് ബുദ്ധിമുട്ടാണ്. പാർട്ടിയിലെ എല്ലാ ന്യൂനപക്ഷ നേതാക്കളും പാർട്ടിക്കായി നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നതിനാൽ ഹൈകമാൻഡുമായി ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
.jpg)

