ധനുഷ്കോടിയിലും വാഹനങ്ങൾക്ക് ഇ-പാസ് വരുന്നു


ചെന്നൈ: ഊട്ടി, കൊടൈക്കനാൽ മാതൃകയിൽ ധനുഷ്കോടിയിലും വാഹനങ്ങൾക്ക് ഇ-പാസ് സംവിധാനം ഏർപ്പെടുത്തുന്നു . തമിഴ്‌നാട് തീരമേഖല മാനേജ്‌മെന്റ് അതോറിറ്റിയാണ് സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ധനുഷ്കോടിയിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ വിനോദസഞ്ചാര വികസന കോർപ്പറേഷന് നിർദേശം നൽകിയത്.
വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനാലാണ് നടപടി. ധനുഷ്കോടിയിൽ കര അവസാനിക്കുന്ന ഭാഗമാണ് അരിച്ചൽ മുന. അരിച്ചൽ മുനയുടെ തൊട്ടുമുൻപ് വരെ വാഹനങ്ങൾ അനുവദിക്കുന്നുണ്ട്. എന്നാൽ, ഇതിന് പകരം ദേശീയപാതയിൽ വാഹനങ്ങൾ നിർത്താൻ പ്രത്യേക ട്രാൻസിറ്റ് പ്ലാസ ആരംഭിക്കാൻ പദ്ധതിയുണ്ട്.
അരിച്ചൽ മുനയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലയെയായിരിക്കും പ്ലാസ. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ പ്ലാസയിൽ നിർത്തേണ്ടി വരും. അതിന് ശേഷം ഇവിടെനിന്ന് അരിച്ചൽ മുനയിലേക്ക് പോകുന്നതിന് പ്രത്യേക ബസുകൾ ഏർപ്പെടുത്തും.