സ്ത്രീവിരുദ്ധവും സംസ്കാരശൂന്യവും ; ഹണി സിങ്ങിന്റെയും ബാദ്ഷായുടെയും 'വോൾ വൺ' ഗാനം നീക്കം ചെയ്യാൻ ഡൽഹി ഹൈകോടതി ഉത്തരവ്
ന്യൂഡൽഹി: പ്രശസ്ത ഗായകരായ ഹണി സിങ്ങും ബാദ്ഷായും ചേർന്ന് ‘മാഫിയ മുണ്ടീർ’ എന്ന ബാൻഡിന് കീഴിൽ പാടിയ 'വോൾ വൺ' എന്ന ഗാനം എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യാൻ ഡൽഹി ഹൈകോടതിയുടെ ഉത്തരവ്. ഗാനത്തിലെ വരികൾ അങ്ങേയറ്റം സ്ത്രീവിരുദ്ധവും സംസ്കാരശൂന്യവുമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. 2006ൽ പുറത്തിറങ്ങിയ ഗാനത്തിന് നേരെയാണ് നടപടി.
ഹിന്ദു ശക്തി ദൾ നൽകിയ ഹരജി പരിഗണിച്ച ജസ്റ്റിസ് പുരുഷൈന്ദ്ര കൗരവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്തിടെ മുംബൈയിൽ നടന്ന ഒരു സംഗീത പരിപാടിയിൽ ഹണി സിങ് ഈ ഗാനത്തിലെ വിവാദ വരികൾ പാടിയതാണ് നിയമനടപടിയിലേക്ക് നയിച്ചത്. ഗാനത്തിലെ വരികൾ ചേംബറിൽ നേരിട്ട് കേട്ട കോടതി അവ സ്ത്രീകളെ തരംതാഴ്ത്തുന്നതാണെന്ന് കണ്ടെത്തി. ഗാനത്തിന്റെ പേര് പോലും ഔദ്യോഗിക ഉത്തരവിൽ രേഖപ്പെടുത്താൻ കോടതി വിസമ്മതിച്ചു. അത്രത്തോളം അശ്ലീലമാണ് ഗാനമെന്ന് ജസ്റ്റിസ് വ്യക്തമാക്കി. ‘യാതൊരു പരിഷ്കൃത സമൂഹത്തിനും ഇത്തരം ഉള്ളടക്കങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അനുവദിക്കാനാവില്ല. ഇത് സ്ത്രീകളെ അപമാനിക്കുന്നതും അശ്ലീലവുമാണ്,’ കോടതി പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയോ കലാപരമായ സ്വാതന്ത്ര്യത്തിന്റെയോ പേരിൽ ഇത്തരം ഉള്ളടക്കങ്ങൾക്ക് ഇളവ് നൽകാനാവില്ലെന്ന് കോടതി കർശനമായി വ്യക്തമാക്കി. പണം സമ്പാദിക്കാൻ വേണ്ടി സാമൂഹിക മര്യാദകൾ ലംഘിക്കുന്നത് അനുവദിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു. യൂട്യൂബ്, സ്പോട്ടിഫൈ, ഗൂഗ്ൾ തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഗാനത്തിന്റെ വിഡിയോകളും ഓഡിയോകളും നീക്കം ചെയ്യാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഗായകർക്കും ഈ ഗാനത്തിന്റെ അവകാശവാദികൾക്കും ഇതിന്റെ റീമിക്സുകൾ ഉൾപ്പെടെയുള്ളവ പിൻവലിക്കാൻ കോടതി കർശന നിർദേശം നൽകി. കേസ് മെയ് ഏഴിന് കോടതി പരിഗണിക്കും.
.jpg)


