നടപടിയെടുക്കാൻ തക്കതായ കാരണങ്ങളില്ല ; നിർമല സീതാരാമനെതിരായ മാനനഷ്ടകേസ് തള്ളി ഡൽഹി കോടതി
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെയുള്ള മാനനഷ്ടക്കേസ് ഡൽഹി കോടതി തള്ളി. ആം ആദ്മി പാർട്ടി (എ.എ.പി) മുന്‍ എം.എൽ.എ സോമനാഥ് ഭാരതിയുടെ ഭാര്യ ലിപിക മിത്ര നൽകിയ പരാതിയാണ് കോടതി തള്ളിയത്. കേസിൽ നൽകിയിട്ടുള്ള ആരോപണങ്ങളിൽ നടപടിയെടുക്കാൻ തക്കതായ കാരണങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. റൗസ് അവന്യൂ കോടതി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരസ് ദലാൽ ആണ് പരാതിയിൽ തുടർനടപടികൾ ഇല്ലെന്ന് വ്യക്തമാക്കിയത്. `ഈ വിഷയത്തിൽ തുടർനടപടികളുമായി മുന്നോട്ട് പോകാൻ മറ്റ് കാരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല, അതിനാൽ ഈ പരാതിയിൽ കോടതി നടപടികളിലേക്ക് കടക്കുന്നില്ല' അപേക്ഷ നിരസിച്ചുകൊണ്ട് ജഡ്ജി വ്യക്തമാക്കി.
2024 ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പത്ര സമ്മേളനത്തിൽ സോമനാഥ് ഭാരതിയുമായുള്ള തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് നിർമല സീതാരാമൻ അപകീർത്തികരവും വ്യാജവും വിദ്വേഷം നിറഞ്ഞതുമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ചാണ് ലിപിക മിത്ര പരാതി നൽകിയത്. ന്യൂഡൽഹി പാർലമെന്റ് മണ്ഡലത്തിലെ ഇന്ത്യ ബ്ലോക്ക് സ്ഥാനാർഥിയായിരുന്ന ഭാരതിയുടെ പ്രതിച്ഛായ തകർക്കാനും അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പ് വിജയസാധ്യതകളെ ഇല്ലാതാക്കാനും ടെലിവിഷൻ ചാനലുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഈ പരാമർശങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് ലിപിക വാദിച്ചു. ഡൽഹി ഐ.ഐ.ടിയിലെ പൂർവ്വ വിദ്യാർഥി കൂടിയായ ഭാരതിക്ക് ആഗോളതലത്തിൽ വലിയ സുഹൃദ്ബന്ധമുണ്ട്. പ്രസ്താവനകൾ അദ്ദേഹത്തിന് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും അന്താരാഷ്ട്രതലത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
.jpg)


