ദാവൂദ് ഇബ്രാഹിമിൻറെ മഹാരാഷ്ട്രയിലെ സ്വത്തുവകകൾ ഗവൺമെൻറ് ലേലത്തിൽ വിറ്റു
മുംബൈ: 1993 മാർച്ച് 12ന് മുംബൈയിൽ നടന്ന 12 ബോംബാക്രമണങ്ങളുടെ പിന്നിലെ അധോലോക ക്രിമിനൽ ദാവൂദ് ഇബ്രാഹിം കസ്കറിന്റെ പൂർവിക ഭൂമികൾ ഗവൺമെൻറ് ലേലത്തിൽ വിറ്റു. മഹാരാഷ്ട്ര ജില്ലയിലെ രത്നഗിരിയിൽ സ്ഥിതി ചെയ്യുന്ന നാലോളം പ്ലോട്ടുകളാണ് വിറ്റത്. 2017 മുതൽ പല ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷമാണ് ഒരു സ്വകാര്യ വ്യക്തിക്ക് സ്ഥലം വിൽപന ചെയ്യുന്നത്. മാർച്ച് 5ന് കേന്ദ്ര സർക്കാർ നടത്തിയ ലേലത്തിൽ മുംബൈയിൽ നിന്നുള്ള ഒരു വ്യക്തിയാണ് ഭൂമിയുടെ ഏറ്റവും ഉയർന്ന വിലയായ 10 ലക്ഷം രൂപ നൽകി സ്വത്തുവകകൾ സ്വന്തമാക്കിയത്.
കള്ളക്കടത്തുകാരുടെയും വിദേശ വിനിമയ കൃത്രിമത്വക്കാരുടെയും സ്വത്ത് കണ്ടുകെട്ടൽ നിയമം പ്രകാരമാണ് ലേലം നടത്തിയത്. ദീർഘകാലമായി വിൽപന മുടങ്ങിക്കിടന്ന ഈ സ്വത്തുക്കൾ ദാവൂദ് ഇബ്രാഹിമിന്റെ കുടുംബപരമായി കൈമാറി വന്നതാണ്. രത്‌നഗിരി ജില്ലയിലെ മുംബകെ ഗ്രാമത്തിലാണ് നാല് പ്ലോട്ടുകളും സ്ഥിതി ചെയ്യുന്നത്. ഈ പ്ലോട്ടുകളിൽ പലതും മുമ്പ് ദാവൂദിന്റെ അമ്മ ആമിന ബിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.
ലേലത്തിൽ പങ്കെടുത്തവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മുംബൈയിൽ നിന്നുള്ള വ്യവസായിയാണ് സ്ഥലം സ്വന്തമാക്കിയതെന്നാണ് സൂചന. ചട്ടങ്ങൾ അനുസരിച്ച് ലേലക്കാരൻ 2026 ഏപ്രിൽ ആദ്യത്തോടെ പണമടക്കൽ പൂർത്തിയാക്കണം.1990ലാണ് പ്രസ്തുത ഭൂമി കണ്ടുകെട്ടിയത്. ശേഷം നാലോളം ലേലങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ പല സാങ്കേതിക പ്രശ്നങ്ങൾ കാരണവും അതെല്ലാം മുടങ്ങി. പിന്നീട് 36 വർഷത്തിനുശേഷമാണ് ഇപ്പോൾ സ്വത്തുക്കൾ വിൽപ്പനയാകുന്നത്.
.jpg)


