ആവശ്യപ്പെട്ട പാട്ടിന് നൃത്തം ചെയ്യാത്തതിന് ഡാന്‍സറെ വെടിവെച്ച് കൊന്നു
ഒരു ഗാനം ആലപിക്കാന്‍ ചിലര്‍ നിര്‍ബന്ധിക്കുകയും നര്‍ത്തകിയായി വേഷം കെട്ടിയ സോനുവിനെ അതിനനുസരിച്ച് നൃത്തം ചെയ്യാൻ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നു
ഗോപാല്‍ഗഞ്ച്: വിവാഹാഘോഷത്തിനിടെ ആവശ്യപ്പെട്ട പാട്ടിന് നൃത്തം ചെയ്യാത്തതിന് ഡാന്‍സറെ വെടിവെച്ച് കൊന്നു. ഡിയോറിയ ജില്ലയിലെ മഹുവ പത്താന്‍ ഗ്രാമത്തിലെ ഉമേഷ് ഗൗണ്ടിന്റെ മകനായ സോനു ഗൗണ്ടാ(25)ണ് കൊല്ലപ്പെട്ടത്.ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
വ്യാഴാഴ്ച വൈകുന്നേരം കത്യ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജമുന പാട്യ ഗ്രാമത്തില്‍ ഒരു വിവാഹ പരിപാടിയില്‍ പങ്കെടുക്കാനാണ് സോനുവും മറ്റ് നാല് നര്‍ത്തകരും പോയത്. പരിപാടിക്കിടെ, ഒരു ഗാനം ആലപിക്കാന്‍ ചിലര്‍ നിര്‍ബന്ധിക്കുകയും നര്‍ത്തകിയായി വേഷം കെട്ടിയ സോനുവിനെ അതിനനുസരിച്ച് നൃത്തം ചെയ്യാൻ ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നു. ഇത് നിരാകരിച്ചതോടെ പ്രതികളും ട്രൂപ്പിലെ അംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായതായാണ് റിപ്പോര്‍ട്ട്.
സംഘര്‍ഷത്തിനിടെ പ്രതികളില്‍ ഒരാള്‍ സോനുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്)യിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കത്യ പൊലീസ് വ്യക്തമാക്കി.
.jpg)

