ദളപതി വിജയ് ലൈബ്രറിക്ക് തുടക്കം

ചെന്നൈ: വായനശാലാ പദ്ധതിക്ക് ശനിയാഴ്ച തുടക്കം. ‘ദളപതി വിജയ് ലൈബ്രറി’ എന്നാണ് പദ്ധതിയുടെ പേര് . ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കമാണ് നേതൃത്വം നൽകുന്നത്. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ 11 ഇടങ്ങളിൽ വായനശാല തുറക്കും. ചെന്നൈ, കൃഷ്ണഗിരി, അരിയല്ലൂർ, നാമക്കൽ, വെല്ലൂർ ജില്ലകളിലായാണ് വായനശാലകൾ പ്രവർത്തിക്കുക.
രണ്ടാംഘട്ടത്തിൽ തിരുനെൽവേലിയിൽ അഞ്ചും കോയമ്പത്തൂർ ജില്ലയിൽ നാലും ഈറോഡ് ജില്ലയിൽ മൂന്നും തെങ്കാശിയിൽ രണ്ടും പുതുക്കോട്ട, കരൂർ, ശിവഗംഗ, ദിണ്ടിക്കൽ വെസ്റ്റ് എന്നിവിടങ്ങളിൽ ഒന്നുവീതവും ഉൾപ്പെടെ 21 വായനശാലകളാരംഭിക്കും. കന്യാകുമാരി, തിരുപ്പൂർ, സേലം ജില്ലകളിൽ ഉൾപ്പെടെ 32 സ്ഥലങ്ങളിൽ വായനശാല തുറക്കുന്നതോടെ മൂന്നാംഘട്ടം പൂർത്തിയാകും. വിജയ് നിർദേശിക്കുന്നതിനനുസരിച്ച് പദ്ധതി ക്രമേണ 234 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും.
വിദ്യാർഥികളിൽ വായനശീലവും പൊതുവിജ്ഞാനവും വളർത്തുകയാണ് ലക്ഷ്യം. നേതാക്കളുടെ ചരിത്രം, പൊതുവിജ്ഞാന പുസ്തകങ്ങൾ, ചരിത്രകഥകൾ എന്നിവ വായനശാലയിലുണ്ടാവും. വിജയ്‌യുടെ നിർദേശപ്രകാരം എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ സൗജന്യ ട്യൂഷൻകേന്ദ്രങ്ങൾ, നിയമസഹായകേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ആരംഭിച്ചിട്ടുണ്ട്.