പശ്ചിമേഷ്യയിലെ സംഘർഷം ; വാതകക്ഷാമം മൂലം പൂനെ നഗരത്തിലെ ഗ്യാസ് ശ്മശാനങ്ങൾ അടച്ചുപൂട്ടി
പശ്ചിമേഷ്യയിലെ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ പാചകവാതക ക്ഷാമം മുൻനിർത്തി പൂനെ നഗരത്തിലെ ഗ്യാസ് ശ്മശാനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ പൂനെ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചു. ഇറാൻ-ഇസ്രയേൽ യുദ്ധം എണ്ണ, പ്രകൃതിവാതക വിതരണത്തെ ബാധിച്ച സാഹചര്യത്തിൽ, എൽപിജി ഘടകങ്ങളായ പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നിവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ഈ നടപടി. മാർച്ച് 5 മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഗ്യാസ് ശ്മശാനങ്ങൾ പ്രവർത്തിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിന് മുൻഗണന നൽകണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യേതര ആവശ്യങ്ങൾക്കുള്ള ഗ്യാസ് നിയന്ത്രിക്കാൻ പൂനെ പൗരസമിതി തീരുമാനിച്ചത്. നഗരത്തിലെ വൈകുണ്ഠ് ശ്മശാനത്തിലെ മൂന്ന് ഗ്യാസ് ഫർണസുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതോടെ താൽക്കാലികമായി നിർത്തലാക്കി.
ഗ്യാസ് ശ്മശാനങ്ങൾ അടച്ചത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുള്ള വൈദ്യുത ശ്മശാനങ്ങളും പരമ്പരാഗതമായ വിറക് ഉപയോഗിച്ചുള്ള സൗകര്യങ്ങളും നഗരത്തിൽ തുടർന്നും പ്രവർത്തിക്കും. വൈകുണ്ഠ് ശ്മശാനത്തിലെ അഞ്ച് ഇലക്ട്രിക് ഫർണസുകൾ നിലവിൽ പ്രവർത്തനക്ഷമമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
.jpg)

