ഇന്ത്യയും ചൈനയും നല്ല അയല്‍ക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന

india china

രണ്ട് രാജ്യങ്ങളിലെയും നേതാക്കള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ബന്ധം മെച്ചപ്പെടുത്തും

ഇന്ത്യയും ചൈനയും നല്ല അയല്‍ക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന. പരസ്പരം മുന്നേറ്റത്തിന് സഹായിക്കുന്ന പങ്കാളികള്‍ ആവണം എന്നതാണ് താല്‍പര്യം എന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയിഹോങ് പറഞ്ഞു. രണ്ട് രാജ്യങ്ങളിലെയും നേതാക്കള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ബന്ധം മെച്ചപ്പെടുത്തും. അഭിപ്രായവ്യത്യാസങ്ങള്‍ സംയമനത്തോടെ പരിഹരിക്കും. തന്ത്രപ്രധാന ദീര്‍ഘകാല വീക്ഷണത്തോടെയുള്ള സഹകരണം ആഗ്രഹിക്കുന്നു എന്നും ചൈനീസ് അംബാസഡര്‍ ഷു ഫെയിഹോങ് പറഞ്ഞു. പ്രസിഡന്റ് ഷി ജിന്‍പിങ് ദില്ലിയില്‍ എത്താനിരിക്കെയാണ് ചൈനീസ് അംബാസഡറുടെ പ്രസ്താവന.

ഏഴ് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ദില്ലി വേദിയാകുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ന് ഉച്ചയ്ക്ക് 12:10ന് ഷി ജിന്‍പിങ് രാജ്യതലസ്ഥാനത്തെത്തും. സിപിസി പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവും ഷി ജിന്‍പിങ്ങിന്റെ വിശ്വസ്തനുമായ സായ് ക്വി, വിദേശകാര്യ മന്ത്രി വാങ് യി എന്നിവരടങ്ങുന്ന 67 അംഗ ഉന്നതതല സര്‍ക്കാര്‍ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. കൂടാതെ പ്രത്യേക വ്യവസായ പ്രതിനിധി സംഘവും പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയിലെത്തുന്നുണ്ട്. വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി ജിന്‍പിങ് ഉഭയകക്ഷി ചര്‍ച്ച നടത്തും. 24 മണിക്കൂര്‍ നീളുന്ന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഞായറാഴ്ച ഉച്ചയ്ക്ക് 12:20ന് അദ്ദേഹം മടങ്ങും.

മോദി - ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍, വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇരുനേതാക്കളും മുന്‍ഗണന നല്‍കും

Tags