2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ സംഭരണ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം

territorial army

 ഇന്ത്യയുടെ സൈനിക പ്രഹരശേഷി വർധിപ്പിക്കുന്നതിനായി 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ സംഭരണ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗമാണ് കരസേന, വ്യോമസേന, കോസ്റ്റ് ഗാർഡ് എന്നിവയ്ക്കായി അത്യാധുനിക ആയുധങ്ങളും സംവിധാനങ്ങളും വാങ്ങാനുള്ള ‘അക്‌സപ്റ്റൻസ് ഓഫ് നെസസിറ്റി’ നൽകിയത്. രാജ്യത്തിന്റെ പ്രതിരോധ സന്നദ്ധത ഗണ്യമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം, ഈ സാമ്പത്തിക വർഷത്തെ പ്രതിരോധ കരാറുകളിൽ റെക്കോർഡ് നേട്ടമാണ് കുറിച്ചിരിക്കുന്നത്.

കരസേനയ്ക്കായി ദീർഘദൂര പീരങ്കി ആക്രമണത്തിന് സഹായിക്കുന്ന ധനുഷ് ഗൺ സിസ്റ്റം, എയർ ഡിഫൻസ് ട്രാക്ക്ഡ് സിസ്റ്റം, സുരക്ഷിത ആശയവിനിമയത്തിനുള്ള ഹൈ കപ്പാസിറ്റി റേഡിയോ റിലേ എന്നിവ വാങ്ങാൻ അനുമതിയായിട്ടുണ്ട്. വ്യോമസേനയുടെ കരുത്ത് കൂട്ടാൻ റഷ്യൻ നിർമ്മിത എസ്-400 മിസൈൽ സംവിധാനങ്ങൾ, മീഡിയം ട്രാൻസ്‌പോർട്ട് വിമാനങ്ങൾ, റിമോട്ട് നിയന്ത്രിത സ്‌ട്രൈക്ക് എയർക്രാഫ്റ്റുകൾ എന്നിവയും സുഖോയ്-30 വിമാനങ്ങളുടെ എൻജിൻ നവീകരണവുമാണ് പദ്ധതിയിലുള്ളത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി അതിവേഗ പട്രോളിംഗിനും രക്ഷാപ്രവർത്തനത്തിനും ഉതകുന്ന ഹെവി ഡ്യൂട്ടി ഹോവർക്രാഫ്റ്റുകളും ഇതിന്റെ ഭാഗമായി വാങ്ങും.

2025-26 സാമ്പത്തിക വർഷത്തിൽ ഇതുവരെ 6.73 ലക്ഷം കോടി രൂപയുടെ 55 നിർദ്ദേശങ്ങൾക്കാണ് ഡിഎസി അംഗീകാരം നൽകിയിട്ടുള്ളതെന്ന് രാജ്നാഥ് സിങ് അറിയിച്ചു. ഇതിൽ 2.28 ലക്ഷം കോടി രൂപയുടെ 503 കരാറുകളിൽ ഇതിനോടകം ഒപ്പിട്ടുകഴിഞ്ഞു, ഇത് പ്രതിരോധ മേഖലയിലെ ഒരു വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണ്. അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനൊപ്പം സൈന്യത്തെ പൂർണ്ണമായി ആധുനികവൽക്കരിക്കാനും തദ്ദേശീയ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഈ വൻ നിക്ഷേപം സഹായിക്കുമെന്ന് സർക്കാർ പ്രത്യാശിക്കുന്നു.

Tags