വ്യാജ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് ; തടയിടാൻ ‘അഭയ്’എ.ഐ ചാറ്റ്ബോട്ടുമായി സി.ബി.ഐ
ന്യൂഡൽഹി: വ്യാജ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി എ.ഐ ചാറ്റ്ബോട്ടുമായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ). എ.ഐ ചാറ്റ്ബോട്ടായ ‘അഭയ്’ ആണ് സി.ബി.ഐ പുറത്തിറക്കുക. സി.ബി.ഐ സ്ഥാപക ഡയറക്ടറായ ഡി.പി. കോഹ്‌ലിയുടെ 22ാമത് സ്മാരക പ്രഭാഷണത്തോടനുബന്ധിച്ച് ചീഫ് ജസ്റ്റിസ് സൂര്യ കാന്താണ് ‘അഭയ്’ പുറത്തിറക്കുന്നത്.
കൃത്രിമബുദ്ധി ഉപയോഗിച്ച് സി.ബി.ഐ നോട്ടീസുകളുടെ ആധികാരികത പരിശോധിക്കാനുള്ള എ.ഐ ടൂൾ സംവിധാനമാണ് അഭയ്. സി.ബി.ഐയുടെ പേരിൽ വരുന്ന വ്യാജ നോട്ടീസുകൾ തിരിച്ചറിയാനും തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനും ഈ ചാറ്റ്‌ബോട്ട് പൊതുജനങ്ങളെ സഹായിക്കും. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വ്യാപകമായ പശ്ചാത്തലത്തിലാണ് അഭയ് പുറത്തിറക്കുന്നത്.
സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥരായി വേഷമിട്ട് വിഡിയോ കോളിലൂടെ പ്രത്യക്ഷപ്പെട്ടശേഷം ഡിജിറ്റൽ അറസ്റ്റ് നടത്തുകയും പണം തട്ടുകയും ചെയ്ത നിരവധി കേസുകൾ പുറത്തുവന്നിരുന്നു. സൈബർ കുറ്റവാളികൾ വിവിധ തട്ടിപ്പുകളിലായി 54,000 കോടി രൂപ കവർന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയും ഇതിനെ കൊള്ള എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
.jpg)

