ഏഴ് ലക്ഷത്തിലധികം കേസുകൾ കെട്ടിക്കിടക്കുന്നു : ഹൈകോടതി ജഡ്ജി നിയമനം വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി


ന്യൂഡൽഹി : ഹൈകോടതികളിൽ ഏഴ് ലക്ഷത്തിലധികം ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ചെറിയ സംസ്ഥാനങ്ങളിൽപോലും നിരവധി കേസുകളാണ് കെട്ടിക്കിടക്കുന്നതെന്നും ഹൈകോടതി ജഡ്ജി നിയമന ശിപാർശകൾ ഉടൻ തീർപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് നിർദേശിച്ചു.
ജാമ്യ നടപടിക്രമങ്ങളിലെ കാലതാമസവും വിചാരണത്തടവുകാരെ വേഗത്തിൽ ജാമ്യത്തിൽ വിടുന്നതും സംബന്ധിച്ച ഹരജി പരിഗണിക്കവേ ആയിരുന്നു ജഡ്ജിമാരായ അഭയ് എസ്. ഓഖ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിൻറെ പ്രതികരണം.
ഹൈകോടതി ജഡ്ജിമാരുടെ നിയമനത്തിനായുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ 2023ലെ നാല് ശിപാർശകളും 2024ൽ നൽകിയ 13 ശിപാർശകളും കേന്ദ്രത്തിന്റെ പരിഗണനയിലാണ്. കഴിഞ്ഞവർഷം സെപ്റ്റംബർ 24ന് നൽകിയ പുതിയ ശിപാർശകളും നടപ്പാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
