ഓഹരി വിപണി തട്ടിപ്പിൽ മാധബി പുരി ബുച്ചിനെതിരെ തൽക്കാലം നടപടിയെടുക്കരുത് : ബോംബെ ഹൈകോടതി


മുംബൈ: മുൻ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനും മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെ തൽക്കാലം നടിപടിയെടുക്കരുതെന്ന് എ.സി.ബി( ആന്റി കറപ്ഷൻ ബ്യൂറോ) യോട് നിർദേശിച്ച് ബോംബെ ഹൈകോടതി.
1994ൽ ബി.എസ്.ഇയിൽ കമ്പനി ലിസ്‌റ്റ് ചെയ്യുന്നതിനിടെ നടത്തിയ വഞ്ചനാ ആരോപണങ്ങളിൽ ബുച്ചിനും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന എ.സി.ബിയോട് പ്രത്യേക കോടതി മാർച്ച് ഒന്നിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ബുച്ചും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എം.ഡി സുന്ദരരാമൻ രാമമൂർത്തിയും മറ്റുള്ളവരും തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
പ്രത്യേക കോടതി ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് വിശേഷിപ്പിച്ച് അത് റദ്ദാക്കണമെന്നായിരുന്നു ഹരജികളിലെ ആവശ്യം. തീരുമാനം എടുക്കുന്നതിന് മുമ്പ് ഹരജിക്കാർക്ക് നോട്ടീസ് നൽകുകയോ കേൾക്കുകയോ ചെയ്യാത്തതിനാൽ ഉത്തരവ് നിയമപരമായി സുസ്ഥിരമല്ലെന്ന് ഹരജികളിൽ പറയുന്നു.