'ദേഹത്ത് ചോരയൊഴിച്ചു; ഇറച്ചി വാരിയെറിഞ്ഞു'; ഡല്‍ഹിയില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി, ദൃശ്യങ്ങള്‍ ചിത്രീകരിച്ചു

rape

2021-ല്‍ സോഷ്യല്‍ മീഡിയ വഴിയാണ് യുവതി ഫഹീം എന്ന വ്യക്തിയെ പരിചയപ്പെടുന്നത്.

ഡല്‍ഹിയില്‍ 23 വയസ്സുള്ള ദളിത് യുവതിയെ ഒരുസംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് മതംമാറ്റാന്‍ ശ്രമിച്ചതായി പരാതി. ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കാണ് യുവതി ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് ഈസ്റ്റ് ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമിയ നഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

2021-ല്‍ സോഷ്യല്‍ മീഡിയ വഴിയാണ് യുവതി ഫഹീം എന്ന വ്യക്തിയെ പരിചയപ്പെടുന്നത്. സാഹില്‍ എന്ന വ്യാജപ്പേരിലും താന്‍ ഒരു ഹിന്ദു കുടുംബാംഗമാണെന്ന് വിശ്വസിപ്പിച്ചുമാണ് ഇയാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. യുവതിയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് പ്രതി വിശ്വസിപ്പിച്ചിരുന്നു . തുടര്‍ന്ന് 2022-ല്‍ യുവതിയെ ബത്ല ഹൗസിലേക്ക് വിളിച്ചുവരുത്തി ഫഹീമും സംഘവും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയും യുവതിയുടെ സുഹൃത്തുക്കളില്‍ ഒരാളും ചേര്‍ന്ന് പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ കാണിച്ച് പിന്നീട് നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്തതായും പരാതിയില്‍ പറയുന്നു. ഇതിനുശേഷം യുവതിയെ മീററ്റിലേക്ക് കൊണ്ടുപോയി വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു. തസ്ലീം മൗലവി എന്നൊരാള്‍ പിന്നീട് തന്നെ പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു

പ്രതിയും ബന്ധുക്കളും അനധികൃത ആയുധക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ശാരീരികമായി ഉപദ്രവിച്ചും മൃഗമാംസവും രക്തവും ശരീരത്തില്‍ ഒഴിച്ച് ഭയപ്പെടുത്തിയും തസ്ലീം മൗലവി ഉള്‍പ്പെടെയുള്ളവര്‍ തന്നെ പീഡിപ്പിച്ചതായി യുവതി പരാതിയില്‍ ആരോപിക്കുന്നു.

Tags