രാജസ്ഥാനിലെ ഇസ്‌ലാംപൂരിന്റെ പേര് ശ്രീരാംപൂർ എന്നാക്കാൻ ബി.ജെ.പി ; പ്രതിഷേധം ശക്തം

islampur

 ജയ്പൂർ : രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ 400 വർഷത്തിലേറെ പഴക്കമുള്ള ‘ഇസ്‌ലാംപൂർ’ ഗ്രാമത്തിന്റെ പേര് ‘ശ്രീരാംപൂർ’ എന്നാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ഗ്രാമത്തിന്റെ ചരിത്രപരമായ തിരിച്ചറിയലും പാരമ്പര്യവുമാണ് നിലവിലെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും പേര് മാറ്റം അംഗീകരിക്കാനാവില്ലെന്നും ഗ്രാമവാസികൾ പറയുന്നു. ഗ്രാമത്തിന്റെ പേര് മാറ്റാനുള്ള നീക്കം സർക്കാറിന്റെ പരിഗണനയിലാണെന്നും ഗ്രാമത്തിന്റെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണെന്നും ഗ്രാമവാസികൾ കൂട്ടിച്ചേർത്തു.

പേരുമാറ്റൽ നീക്കത്തിനെതിരെ ഗ്രാമവാസികൾ തിങ്കളാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഏകദേശം 15,000ത്തോളം ജനസംഖ്യയുള്ള ഇസ്‍ലാംപൂർ ജുൻജുനു ജില്ലയിലെ ഏറ്റവും വലിയ റവന്യൂ ഗ്രാമമാണ്. ഭരണകക്ഷിയായ ബി.ജെ.പിയുടെ എം.എൽ.എ രാജേന്ദ്ര ഭാംബുവാണ് പേര് മാറ്റത്തിനുള്ള ശിപാർശ സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. ഇസ്‌ലാംപൂർ എന്നത് സ്വാതന്ത്ര്യത്തിനു മുമ്പുള്ള പേരാണെന്നും, ‘ശ്രീരാംപൂർ’ എന്ന പേരിന് പ്രാദേശിക പിന്തുണയുണ്ടെന്നുമാണ് എം.എൽ.എയുടെ അവകാശവാദം. എന്നാൽ ഗ്രാമവാസികൾ ഈ വാദം തള്ളിക്കഞ്ഞു.

1904ലെ രേഖകൾ, 1943ലെയും 1951ലെയും പഴയ സ്കൂൾ രേഖകൾ, 1946​ലെ സൈനിക രേഖകൾ എന്നിവയിലെല്ലാം ഗ്രാമത്തിന്റെ പേര് ഇസ്‌ലാംപൂർ എന്നാണുള്ളതെന്ന് അഞ്ജുമാൻ അൽ പത്താൻ സംഘടനയുടെ സെക്രട്ടറിയായ ഇബ്രാഹിം ഖാൻ ചൂണ്ടിക്കാട്ടുന്നു. ഗ്രാമത്തിന്റെ ചരിത്രം ഏകദേശം 400 വർഷം പഴക്കമുള്ളതാണെന്നും അവർ അവകാശപ്പെട്ടു. ഗ്രാമത്തിലെ പല കുടുംബങ്ങളും മഹാറാണ പ്രതാപിന്റെ സൈന്യത്തിലെ കമാൻഡറായിരുന്ന ഹക്കിം ഖാൻ സൂരിയുടെ പിൻഗാമികളാണെന്നും അദ്ദേഹം പറയുന്നു. 

Tags