അടിസ്ഥാന സൗകര്യ വികസനമേഖലയിൽ വലിയ പുരോഗതിയാണ് ബിഹാറിലുണ്ടാവുന്നത് ; എൻ.ഡി.എ സർക്കാറിനെ പുകഴ്ത്തി ശശി തരൂർ

shashi tharoor
shashi tharoor

ന്യൂഡൽഹി : ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിനെ പുകഴ്ത്തി ശശി തരൂർ എം.പി. അടിസ്ഥാന സൗകര്യ വികസനമേഖലയിൽ വലിയ പുരോഗതിയാണ് ബിഹാറിലുണ്ടാവുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിതീഷ് സർക്കാറിനെതിരെ കോൺഗ്രസ് സമരം ശക്തമാക്കുന്നതിനിടെയാണ് തരൂരിന്റെ പരാമർശം.

tRootC1469263">

അടിസ്ഥാനസൗകര്യ വികസനമേഖല മുമ്പത്തേക്കാൾ മെച്ചപ്പെട്ടിട്ടു​ണ്ടെന്നത് സത്യമായ കാര്യമാണ്. രാത്രി വൈകിയും ജനങ്ങൾ ഇപ്പോൾ തെരുവിലുണ്ട്. മുമ്പത്തെ പ്രശ്നങ്ങൾ ഇപ്പോഴില്ല. വൈദ്യുതി, ജലം എന്നിവ എല്ലായിടത്തുമുണ്ടെന്നും തരൂർ പറഞ്ഞു. നളന്ദ യുനിവേഴ്സിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തരൂരിന്റെ പരാമർശം.

നിതീഷ് കുമാറിന്റെ പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തരുതെന്നായിരുന്നു തരൂരിന്റെ മറുപടി. ബിഹാറിലെ വികസനം കാണുന്നതിൽ സന്തോഷമുണ്ട്. തീർച്ചയായും അവിടത്തെ ജനങ്ങൾക്കാണ് ഇതിന്റെ ക്രെഡിറ്റ് നൽകേണ്ടതെന്നും തരൂർ പറഞ്ഞു. അതേസമയം, തരൂരിന്റെ ബി.ജെ.പി പ്രശംസയിൽ ഇതുവരെ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.

നേരത്തെ തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി വിജയത്തിൽ അഭിനന്ദനവുമായി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്തെത്തിയതും വിവാദമായിരുന്നു. കേരളത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ വിജയിച്ച കോൺഗ്രസിനെ അഭിനന്ദിക്കുകയാണ്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ സൂചന നൽകുന്നതാണ് കോൺഗ്രസിന്റെ വിജയം. ഭരണവിരുദ്ധവികാരമുണ്ടെന്നതിന്റെ സൂചനയാണ് 2020മായി താരതമ്യം ചെയ്യുമ്പോഴുള്ള യു.ഡി.എഫിന്റെ മികച്ച വിജയമെന്ന് ശശി തരൂർ പറഞ്ഞു.

ബി.ജെ.പിയുടെ തിരുവനന്തപുരത്തെ ചരിത്ര പ്രകടനത്തേയും അഭിനന്ദിക്കുകയാണ്. തലസ്ഥാനത്തെ രാഷ്ട്രീയത്തിൽ ഉണ്ടാവുന്ന മാറ്റത്തിന്റെ സൂചനയാണിത്. 45 വർഷത്തെ എൽ.ഡി.എഫ് ദുർഭരണത്തിന് അന്ത്യംകുറിക്കണമെന്നാവശ്യ​പ്പെട്ടാണ് താൻ പ്രചാരണം നടത്തിയത്. അതിന്റെ ഗുണം മറ്റൊരു പാർട്ടിക്കാണ് ലഭിച്ചത്. അവരും ഭരണമാറ്റം ആഗ്രഹിച്ചവരായിരുന്നു.

ഇത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. ജനങ്ങളുടെ വിധിയെ മാനിക്കണം. അത് കേരളത്തിലെ യു.ഡി.എഫി​ന്റെ വിജയത്തിലായാലും തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി നേട്ടത്തിലായാലും. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ഇനിയും പ്രവർത്തിക്കുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തിരുന്നു.

Tags