അവസാന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പടിയിറങ്ങി

Bihar Chief Minister Nitish Kumar steps down after presiding over the last cabinet meeting

 പട്‌ന: തന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പടിയിറങ്ങി. 25 മിനിറ്റ് നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നിതീഷ് കുമാര്‍ തന്റെ ഔദ്യോഗിക വസതിയായ ആനി മാര്‍ഗിലേക്ക് പോയി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗവര്‍ണറെ കാണുന്ന നിതീഷ് കുമാര്‍ തന്റെ രാജിക്കത്ത് കൈമാറുമെന്നാണ് വിവരം. പകരം പുതിയ മുഖ്യമന്ത്രിയായി ബിജെപിയുടെ സാമ്രാട്ട് ചൗധരിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് 4 മണിക്ക് ബിഹാര്‍ നിയമസഭയിലെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന എന്‍ഡിഎ യോഗത്തിന് ശേഷം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും ഇത് തീര്‍ത്തും വൈകാരിക നിമിഷമായിരുന്നുവെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ബിജെപി നേതാവും മന്ത്രിയുമായ രാം കൃപാല്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.  നിതീഷ് കുമാര്‍ രാജി സമര്‍പ്പിക്കുന്നതോടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടന്നേക്കും. രണ്ട് പതിറ്റാണ്ടോളം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ശേഷമാണ് നിതീഷ് കുമാര്‍ പടിയിറങ്ങുന്നത്. സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി എത്തുന്നതോടെ സംസ്ഥാനത്ത് ആദ്യമായി ബിജെപി മുഖ്യമന്ത്രി ഉണ്ടാകും. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കും.


 

Tags