ബംഗളൂരുവിൽ ലോക്കപ്പിലെ താക്കോൽ 'വിഴുങ്ങി' പ്രതി ; 10 കിലോ വാഴപ്പഴം കഴിപ്പിച്ച് പൊലീസ്
ബംഗളൂരു: പൊലീസ് സ്റ്റേഷൻ ലോക്കപ്പിലെ താക്കോൽ വിഴുങ്ങി പോക്സോ കേസ് പ്രതി. മൂന്ന് ദിവസങ്ങളിലായി 10 കിലോ വാഴപ്പഴം നൽകി, താക്കോൽ പുറത്തെടുത്ത് പൊലീസ്. ബംഗളൂരുവിലെ മദനായകനഹള്ളി സ്റ്റേഷനിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലെടുത്ത ബല്ലാരി സ്വദേശിയായ രാമു (21) ആണ് താക്കോൽ വിഴുങ്ങിയത്
പോക്സോ നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതി ചോദ്യം ചെയ്യലിനിടെ ലോക്കർ താക്കോൽ വിഴുങ്ങിയത്. ഇതോടെ പ്രതിക്ക് പല ദിവസങ്ങളിലായി പത്ത് കിലോയിലധികം പഴം നൽകിയെങ്കിലും താക്കോൽ പുറത്തെത്തിയില്ല. ഇതോടെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയയായിരുന്നു.
പൊലീസിന്റെയും ഡോക്ടർമാരുടെയും നിരന്തര നിരീക്ഷണത്തിനൊടുവിൽ ചൊവ്വാഴ്ചയാണ് താക്കോൽ പുറത്തെടുത്തത്. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് യുവാവിനെ തിരികെ സ്റ്റേഷനിലെത്തിച്ചു. ആത്മഹത്യാശ്രമത്തിന് ഇയാൾക്കെതിരെ പുതിയ കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ കാണാതായ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
.jpg)

