എസ്‌ഐആർ നടപടിക്കെതിരേ ബംഗളൂരുവിൽ മാർച്ച് ; നടൻ പ്രകാശ് രാജ് കസ്റ്റഡിയിൽ
ബെംഗളൂരു: കർണാടകയിലെ എസ്‌ഐആർ (SIR) നടപടിക്കെതിരേ ബംഗളൂരുവിൽ മാർച്ച് നടത്തിയ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്, നടൻ കിഷോർ, എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഉൾപ്പെടേയുള്ള നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഫ്രീഡം പാർക്കിൽ നിന്ന് ആരംഭിച്ച 'ഇലക്ഷൻ കമ്മീഷൻ ചലോ' മാർച്ചിനെതിരേയാണ് പോലിസ് നടപടി. എസ്‌ഐആർ പ്രക്രിയയെക്കുറിച്ചും വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ പിഴവുകളെക്കുറിച്ചും പ്രതിഷേധക്കാർ ആശങ്ക പ്രകടിപ്പിച്ചു. ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ സംഘടനകളും നേതൃത്വം നൽകിയ പ്രതിഷേധ മാർച്ചിൽ നിരവധി പേർ പങ്കെടുത്തതായി എഎൻഐ വാർത്താ ഏജൻസി റിപോർട്ട് ചെയ്തു.
'SIR നീക്കം ചെയ്യണം. അത് പിൻവലിക്കുന്നതുവരെ കർണാടക ഉറങ്ങില്ല... ഞങ്ങൾ കോടതിയെ സമീപിക്കും. ഈ രാജ്യത്തെ ഓരോ പൗരനും വേണ്ടി ഞങ്ങൾ പോരാടും' എന്ന് മാധ്യമങ്ങളോട് സംസാരിച്ച പ്രകാശ് രാജ് പറഞ്ഞു. നേരത്തെ, തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുത്ത രീതിയെയും പ്രകാശ് രാജ് ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ലഭ്യമായ നിയമപരമായ സംരക്ഷണത്തെക്കുറിച്ച് ആശങ്കകളും ഉന്നയിച്ചിരുന്നു. 'എസ്എസ്ആർ ആരംഭിക്കുന്നതിന് മുമ്പുതന്നെ, തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ജനാധിപത്യവിരുദ്ധമായിരുന്നു. ഭരണകക്ഷിയിൽ നിന്ന് രണ്ട് അംഗങ്ങളും പ്രതിപക്ഷത്ത് നിന്ന് ഒരാൾ മാത്രമുള്ളപ്പോൾ, അതിൽ ജനാധിപത്യം എവിടെയാണ്? കൂടാതെ, തിരഞ്ഞെടുപ്പ് കമ്മീഷന് ജുഡീഷ്യൽ ഇമ്മ്യൂണിറ്റി നൽകാൻ സർക്കാർ പാർലമെന്റിൽ തീരുമാനിച്ചു, ജീവിതകാലം മുഴുവൻ ഒരു ഉദ്യോഗസ്ഥനെതിരെയും ഒരു കേസും ഫയൽ ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്നു.'
'ഒരു ജനാധിപത്യ സംവിധാനത്തിൽ, ജുഡീഷ്യൽ ഇമ്മ്യൂണിറ്റി സാധാരണയായി സുപ്രീം കോടതി ജഡ്ജിമാർക്ക് മാത്രമായിരിക്കും. എന്തുകൊണ്ടാണ് ഈ പരിരക്ഷ ഒരു മുഴുവൻ സ്ഥാപനത്തിനും നൽകുന്നത്? ഉത്തരവാദിത്തമില്ലാതെ തങ്ങൾക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് അവർ കരുതുന്ന ഒരു സാഹചര്യം ഇത് സൃഷ്ടിക്കുന്നു.' പുനർപരിശോധനാ പ്രക്രിയയുടെ സമയപരിധിയെയും അദ്ദേഹം ചോദ്യം ചെയ്തു. 'ഈ രാജ്യത്തെ ഒരു വോട്ടർ, ഒരു പൗരൻ, എത്ര വർഷത്തേക്ക് കോടതികൾക്ക് പിന്നാലെ ഓടേണ്ടിവരും? ഈ രാജ്യത്തെ ഓരോ വോട്ടറെയും നിങ്ങൾ എന്തിനാണ് ഇത്രയധികം കുഴപ്പത്തിലാക്കുന്നത്? കർണാടകയിൽ, ഇനിയും രണ്ട് വർഷം ബാക്കിയുണ്ട്; എസ്‌ഐആർ അടിയന്തിരമായി നടത്തേണ്ട സാഹചര്യമില്ല. ഒരു മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കണം എന്ന് പറയുന്നതിന്റെ ആവശ്യകത എന്താണ്? അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗ്യതയുള്ള എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തണമെന്ന് നടൻ കിഷോർ ആവശ്യപ്പെട്ടു. ഈ പ്രതിഷേധം അടിസ്ഥാനപരമായി സുതാര്യതയെയും യോഗ്യരായ പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കുന്നതിനെയും കുറിച്ചാണെന്ന് കിഷോർ പറഞ്ഞു. 'ഇത്രയും വലിയ ഒരു പ്രക്രിയ നടക്കാൻ സുതാര്യതയും സമയവും ആവശ്യമാണ്. പ്രതിഷേധത്തിന് പിന്നിലെ ലക്ഷ്യം അത് ഒരു അടിസ്ഥാന അവകാശമാണ് എന്നതാണ്. ആ അവകാശം തട്ടിയെടുക്കാൻ ആർക്കും അവകാശമോ അധികാരമോ ഇല്ല. അതിനാൽ യോഗ്യരായ ഓരോ വോട്ടറും വോട്ടർ പട്ടികയിൽ ഉണ്ടായിരിക്കണം. ഇന്ത്യയിൽ വോട്ട് ചെയ്യാൻ അർഹതയുള്ള ഓരോ വോട്ടറും വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യുന്നതുവരെ ഈ പോരാട്ടം തുടരും.' നടൻ കിഷോർ പറഞ്ഞു.
.jpg)

