ബംഗാളിലും ബീഹാറിലും എസ്.ഐ.ആറിൽ പേരില്ലാത്തവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ല ; നടപടികൾ ശക്തമാക്കി ബി.ജെ.പി സർക്കാർ

sir

 ന്യൂഡൽഹി: ബംഗാളിലെ എസ്.ഐ.ആർ പട്ടികയിൽ പേരില്ലാത്തവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ഇനി മുതൽ ലഭ്യമാകില്ല. പെൻഷൻ, റേഷൻ തുടങ്ങിയവയും മമത ബാനർജി സർക്കാർ തുടങ്ങിയ ലക്ഷ്മി ഭണ്ഡാർ പദ്ധതിയും പൂർണമായി നിർത്തലാക്കും. ലക്ഷ്മി ഭണ്ഡാർ പദ്ദതി പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ ധനസഹായം ലഭിക്കുമായിരുന്നു. ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്ന അന്നപൂർണ ഭണ്ഡാർ പദ്ധതി പ്രകാരം 3000 രൂപയാണ് സ്ത്രീകൾക്ക് ലഭിക്കുക. എന്നാൽ എസ്.ഐ. ആർ ലിസ്റ്റിൽ നിന്നും പുറത്തായ സ്ത്രീകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകില്ല.

വോട്ടർ പട്ടികയിൽ നിന്നും പുറത്തായവർക്ക് റേഷൻ ആനുകൂല്യങ്ങളും ലഭ്യമാകില്ല. ഇവരുടെ ബാങ്ക് പാസ്ബുക്കുകളും ഉടൻ റദ്ദാക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു. ബീഹാർ എസ്.ഐ.ആറിനു ശേഷം അഞ്ച് ലക്ഷം ആളുകളെയാണ് റേഷൻ കാർഡ് പട്ടികയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നതെന്ന് മന്ത്രി അശോക് ചൗധരി വ്യക്തമാക്കി.

സംസ്ഥാനത്ത് എസ്.ഐ.ആർ നടപ്പിലാക്കുക വഴി 91 ലക്ഷം ആളുകളാണ് വോട്ടർപട്ടികയിൽ നിന്നും പുറത്തായത്. ന്യൂനപക്ഷ മേഖലകളിലെ ആളുകളാണ് പുറത്തായവരിൽ ഭൂരിഭാഗവും. അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ചാണ് ഇവർക്ക് ബി.ജെ.പി സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്. 34 ലക്ഷം വോട്ടർമാരാണ് ട്രൈബ്യൂണലിനു മുന്നിൽ അപ്പീൽ നൽകിയത്. എന്നാൽ ബി.ജെ.പി സർക്കാർ ശക്തമായ നടപടിയാണ് എസ്.ഐ.ആറിൽ നിന്നും പുറത്തായവർക്കെതിരെ നടപ്പാക്കാൻ ഒരുങ്ങുന്നത്. മരിച്ചവർക്കോ, കുടിയേറിയവർക്കോ, ഇന്ത്യക്കാരല്ലാത്തവർക്കോ യാതൊരാനുകൂല്യവും നൽകില്ല എന്നാണ് സുവേന്ദു അധികാരി പറഞ്ഞിരിക്കുന്നത്. 

Tags