ബാരൂയിപ്പൂരിൽ 11കാരിയെ ബലാത്സംഗം ചെയ്ത് കുളത്തിൽ മുക്കി കൊന്ന സംഭവം ; മുഖ്യപ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു

Incident where an 11-year-old girl was raped and drowned in a pond in Baruipur: Police shot dead the prime accused.

 കൊൽക്കത്ത : ബാരൂയിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രഭാസ് മൊണ്ടൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുപേരിൽ ഒരാളാണ് പ്രഭാഷ് മണ്ഡൽ. ആനന്ദ സർദാർ, ദിബാകർ സർദാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കുളത്തിൽനിന്ന് കണ്ടെത്തുകയായിരുന്നു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി പൊലീസുകാർ ഇയാളെ കൊണ്ടുപോകുമ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.

ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം നടന്നത്. തെളിവെടുപ്പിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കൈയ്യിൽ നിന്ന് തോക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ച പ്രതി, അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് പ്രതി വെടിയുതിർത്തതായും പൊലീസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കാനാണ് പൊലീസ് തിരികെ വെടിയുതിർത്തത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ പ്രഭാസ് മൊണ്ടൽ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു.

പെൺകുട്ടിയുടെ മരണത്തെതുടർന്ന് തെക്കൻ ബംഗാളിലെ പ്രാന്തപ്രദേശങ്ങളിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. രോഷാകുലരായ ജനക്കൂട്ടം റെയിൽവേ ട്രാക്കുകളും പൊലീസ് വാഹനങ്ങളും തകർത്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിൽ ഇന്ദ്രജിത്ത് മണ്ഡൽ എന്ന നിരപരാധിയെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിലും ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ബരുയ്പൂർ സന്ദർശിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി, അക്രമങ്ങൾ ആസൂത്രണം ചെയ്ത 200 പേരെ തിരിച്ചറിഞ്ഞതായും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഒരാളെപ്പോലും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും ക്രൂരമായ ഒരു കുറ്റകൃത്യത്തിന്റെ മുഖ്യപ്രതിയായ പ്രഭാസ് മൊണ്ടൽ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണ്. സമാനമായ രീതിയിൽ കുറ്റവാളികൾ പിടിയിലായ ശേഷം ഇത്തരം നടപടികൾ സ്വീകരിക്കുന്നത് നിയമപാലകരെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. 

Tags