ബങ്കിപ്പൂരിൽ എംഎൽഎ ആയതിന് പിന്നാലെ യുവാക്കൾക്കായി വൻ തൊഴിൽ പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

prasanth kishor

 ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് ബങ്കിപ്പൂരിൽ എംഎൽഎ ആയതിന് പിന്നാലെ, മണ്ഡലത്തിലെ യുവാക്കൾക്കായി വൻ തൊഴിൽ പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ രംഗത്ത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 10,000 യുവാക്കൾക്കെങ്കിലും തൊഴിൽ ലഭ്യമാക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം. ഇതിനായി മണ്ഡലത്തിലെ വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ യുവാക്കൾ അവരുടെ ബയോഡാറ്റ ഓഫീസിലേക്ക് അയച്ചുനൽകാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ബങ്കിപ്പൂരിൽ എത്തിയ പ്രശാന്ത് കിഷോർ വോട്ടർമാർക്ക് നന്ദി അറിയിച്ച് മണ്ഡലത്തിൽ പര്യടനം നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അഞ്ചോ ആറോ ദിവസം മണ്ഡലത്തിൽ ഉണ്ടായിരുന്നില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയായി, താൻ എങ്ങും പോയിട്ടില്ലെന്നും ജനങ്ങൾക്കായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള വിവിധ കമ്പനികളുമായും വ്യക്തികളുമായുമുള്ള തന്റെ ബന്ധം ഉപയോഗപ്പെടുത്തി യോഗ്യരായ യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ ജോലി ഉറപ്പാക്കാനാണ് പദ്ധതിയിടുന്നത്.

എങ്കിലും, സർക്കാർ ജോലി വാഗ്ദാനം ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കി. തുടക്കത്തിൽ ചില യുവാക്കൾക്ക് ജോലി ആവശ്യത്തിനായി ബിഹാറിന് പുറത്തേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അടുത്ത രണ്ട് വർഷത്തിനകം 10,000 കുടുംബങ്ങൾക്ക് പ്രയോജനം എത്തിക്കുകയാണ് ലക്ഷ്യം. ഭാവിയിൽ ജൻ സുരാജ് പാർട്ടി ബിഹാറിൽ ഭരണത്തിൽ എത്തുകയാണെങ്കിൽ, യുവാക്കൾക്ക് ജോലി തേടി സംസ്ഥാനം വിടേണ്ടി വരില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയെ 19,324 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോർ ചരിത്ര വിജയം കുറിച്ചത്. പ്രശാന്ത് കിഷോർ 64,151 വോട്ടുകൾ നേടിയപ്പോൾ, നീരജ് കുമാർ സിൻഹയ്ക്ക് 44,827 വോട്ടുകളും ആർജെഡി സ്ഥാനാർത്ഥി രേഖാ ഗുപ്തയ്ക്ക് 14,273 വോട്ടുകളുമാണ് ലഭിച്ചത്. ബിഹാറിൽ ബിജെപിയുടെ ഏറ്റവും ശക്തമായ കോട്ടകളിലൊന്നായ ബങ്കിപ്പൂരിൽ മൂന്ന് പതിറ്റാണ്ടായി തുടരുന്ന ആധിപത്യത്തിനാണ് ഈ വിജയത്തിലൂടെ അന്ത്യമായത്.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ മുന്നേറ്റം തുടർന്ന പ്രശാന്ത് കിഷോർ, ആകെയുള്ള 32 റൗണ്ടുകളിൽ 15-ാം റൗണ്ട് പിന്നിട്ടപ്പോഴേക്കും വിജയം ഉറപ്പിച്ചിരുന്നു. തന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങളുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കുമെന്നും രണ്ടുമൂന്ന് മാസത്തിനകം മണ്ഡലത്തിൽ ദൃശ്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങുമെന്നും അദ്ദേഹം ഉറപ്പുനൽകി. താൻ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് മാത്രം ബങ്കിപ്പൂർ ഒറ്റ രാത്രികൊണ്ട് ബെംഗളൂരു ആയി മാറില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എങ്കിലും ജനങ്ങൾക്ക് അനുഭവേദ്യമാകുന്ന വികസന മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പുനൽകി. തൊഴിലവസരങ്ങൾക്ക് പുറമെ വിദ്യാഭ്യാസം, പ്രതിമാസം 1100 രൂപ പെൻഷൻ, ഭക്ഷ്യധാന്യ വിതരണം എന്നിവയാണ് മണ്ഡലത്തിനായി താൻ മുൻഗണന നൽകുന്ന മറ്റ് മൂന്ന് പ്രധാന കാര്യങ്ങളെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.

Tags