പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി എസ് ജയ്ശങ്കറിന് കത്തയച്ച് ബലൂച് നേതാവ്

balochistan

ജയ്ശങ്കറിനെ അഭിസംബോധന ചെയ്തുകൊണ്ടുളള തുറന്ന കത്ത് എക്സിലൂടെയാണ് ബലൂച് നേതാവ് പങ്കുവെച്ചിരിക്കുന്നത്.

പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ച് ബലൂച് നേതാവ് മിര്‍ യാര്‍ ബലൂച്. 'റിപ്പബ്ലിക് ഓഫ് ബലൂചിസ്താനു'മായി ഇന്ത്യ കൂടുതല്‍ സഹകരിക്കണം എന്നാവശ്യപ്പെട്ടാണ് മിര്‍ യാര്‍ കത്തയച്ചിരിക്കുന്നത്. ജയ്ശങ്കറിനെ അഭിസംബോധന ചെയ്തുകൊണ്ടുളള തുറന്ന കത്ത് എക്സിലൂടെയാണ് ബലൂച് നേതാവ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ടാഗ് ചെയ്തിട്ടുണ്ട്. ചൈന-പാകിസ്താന്‍ ഇടവഴി (സിപിഇസി) അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും പ്രാദേശിക പ്രതിരോധം ഇല്ലാതായാല്‍ ചൈനയ്ക്ക് ബലൂചിസ്ഥാനില്‍ സൈനികരെ വിന്യസിക്കാനാകും, അത് ഇന്ത്യയുടെ സുരക്ഷയ്ക്കും വെല്ലുവിളിയാകും എന്നും മിര്‍ യാര്‍ ബലൂച് കത്തില്‍ പറയുന്നു.

tRootC1469263">

ഇന്ത്യയിലെ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് മിര്‍ യാര്‍ ജയ്ശങ്കറിന് അയച്ച കത്ത് ആരംഭിക്കുന്നത്. പാകിസ്താന്‍ പിന്തുണയ്ക്കുന്ന ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ സുരക്ഷാ നിലപാടുകളെയും 2025 ഏപ്രിലിലെ പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താനില്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെയും മിര്‍ യാര്‍ പ്രശംസിച്ചിട്ടുണ്ട്. ഹിംഗോള്‍ നാഷണല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന നാനി മന്ദിര്‍ എന്നറിയപ്പെടുന്ന ഹിംഗ് ലജ് മാതാ ക്ഷേത്രം ചൂണ്ടിക്കാട്ടി ഇന്ത്യയും ബലൂചിസ്താനും തമ്മിലുളള ബന്ധം ആഴത്തിലുളളതാണെന്ന് മിര്‍ യാര്‍ പറഞ്ഞു. രണ്ട് പ്രദേശങ്ങള്‍ തമ്മിലുളള ചരിത്രപരവും സാംസ്‌കാരികപരവും ആത്മീയവുമായ ബന്ധങ്ങളുടെ പ്രതീകമായാണ് ക്ഷേത്രത്തെ മിര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെയായി പാകിസ്താന്‍ സുരക്ഷാസേനയും ബലൂച് വിഘടനവാദി ഗ്രൂപ്പുകളും തമ്മിലുളള ഏറ്റുമുട്ടലുകള്‍ രൂക്ഷമായിട്ടുണ്ട്. ബലൂചിസ്താനിലും പരിസരങ്ങളിലും തുടരുന്ന അസ്വസ്ഥതകള്‍ക്കിടെയാണ് ഇന്ത്യയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ടുളള ബലൂച് നേതാവിന്റെ കത്ത്.

Tags