ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽനിന്ന് പണവും സ്വർണ്ണവും കവർന്ന സംഭവം ; ക്ഷേത്രം ജീവനക്കാരൻ അറസ്റ്റിൽ
ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽനിന്ന് പണവും സ്വർണ്ണവും കവർന്ന സംഭവത്തിൽ ക്ഷേത്രം ജീവനക്കാരൻ അറസ്റ്റിൽ. ബദരീനാഥ് – കേദാർനാഥ് ക്ഷേത്ര സമിതി ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന പ്രമോദ് നൗത്യാലിനെയാണ് ഉത്തരാഖണ്ഡ് പോലീസ് ഡെറാഡൂണിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. സംഭാവന കൈകാര്യം ചെയ്യുന്നതിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ജൂലൈ രണ്ടിന് ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെയാണ് ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടത്. നടപടിക്രമങ്ങൾ ലംഘിച്ച് പണം മാറ്റിയതായി ക്ഷേത്ര സമിതി നിയോഗിച്ച നാലംഗ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ ക്ഷേത്ര സമിതി ഇൻചാർജ് യുധ്വിർ പുഷ്പ്‍വാൻ നൽകിയ പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കാണിക്ക എണ്ണുന്ന കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രമോദ് നൗത്യാൽ പണവും സ്വർണ്ണ-വെള്ളി നാണയങ്ങളും മോഷ്ടിക്കുന്നതായി വ്യക്തമായിട്ടുണ്ട്.
സംഭവം അന്വേഷിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ മൂന്നംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ശ്രീ ബദരീനാഥ് – കേദാർനാഥ് ക്ഷേത്ര സമിതി നിയമപ്രകാരം കർശന നടപടിയെടുക്കാൻ സർക്കാർ സിഇഒയ്ക്ക് നിർദ്ദേശം നൽകി. അതേസമയം, തനിക്കെതിരായ സസ്പെൻഷനും കേസിനും എതിരെ പ്രമോദ് നൗത്യാൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ മാസം 16-ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
.jpg)

