അച്ഛനോടുള്ള വൈരാഗ്യം, നാല് വയസുകാരനെ കാലിൽ പൊക്കി നിലത്തടിച്ച് കൊലപ്പെടുത്താൻ ശ്രമം ; ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ

Autorickshaw driver arrested for attempting to kill four-year-old boy by lifting him up by his feet and slamming him to the ground due to enmity with his father

 വസായി : നിരവധി ആളുകൾ നോക്കി നിൽക്കെ നാല് വയസുകാരനെ കാലിൽ പൊക്കി നിലത്തടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഓട്ടോ റിക്ഷ ഡ്രൈവർ പിടിയിൽ. മുംബൈയിലെ വസായിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കളിക്കുന്നതിനിടെ നാലുവയസുകാരൻ ഓട്ടോയിൽ കയറിയത് കണ്ടതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. 32കാരനായ അതുൽ കൊണ്ഡാരേയുടെ മകൻ വിഗ്നേഷിനാണ് അപ്രതീക്ഷിത ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. വസായി കോടതിക്ക് സമീപമുള്ള അനുപം ഘർ സങ്കുൽ അപാർട്ട്മെന്റിലായിരുന്നു അതുലും കുടുംബവും താമസിച്ചിരുന്നത്. അപാർട്ട്മെന്റ് പരിസരത്ത് തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് ക്രൂരത നടന്നത്. 

വിഗ്നേഷും മറ്റു കുട്ടികളും കളിക്കുന്നതിനിടയിൽ അപാർട്ട്മെന്റ് പരിസരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലൊന്നിൽ കയറി. ഇതു കണ്ടുകൊണ്ടാണ് ഓട്ടോ ഡ്രൈവർ സന്ദീപ് പവാർ ഓട്ടോയുടെ പരിസരത്തേക്ക് എത്തുന്നത്. കുട്ടിയെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കുന്നതിനിടെ മീറ്ററിൽ കുട്ടിയുടെ മുഖമിടിപ്പിച്ച 27കാരൻ മറ്റുള്ളവർ നോക്കി നിൽക്കെ കുട്ടിയെ കാലിൽ തൂക്കി റോഡിൽ അടിക്കുകയായിരുന്നു. നിരവധി തവണ കുട്ടിയുടെ തല റോഡിൽ അടിച്ച ശേഷം 27കാരനായ സന്ദീപ് പവാർ കുട്ടിയെ വലിച്ചിഴയ്ക്കുകയായിരുന്നു.

വിഗ്നേഷിന്റെ മുത്തശി നാല് വയസുകാരനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഇവർക്ക് നേരെയും യുവാവ് ആക്രമണം അഴിച്ചുവിട്ടു. ഈ ദൃശ്യങ്ങളെല്ലാം സമീപത്തെ സിസിടിവിയിൽ ലഭിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ നൽകാനാവില്ലെന്ന് വിശദമാക്കി ജീവനക്കാർ വേറെ ആശുപത്രിയിലേക്ക് പോവാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെ 11 മണിയോടെയാണ് വിഗ്നേഷിനെ മീരാറോഡിലെ ആശുപത്രിയിലെത്തിച്ചത്. 


നിലവിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുകയാണ് വിഗ്നേഷ്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ സന്ദീപ് പവാറിലെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവുമായി സന്ദീപിന് നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇതിന്റെ പ്രതികാരമായാണ് അക്രമം ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Tags