മലയാളി ശിവസേന നേതാവിനെ തമിഴ്നാട്ടിൽ വച്ച് കൊലപ്പെടുത്തിയ സംഭവം ; രണ്ട് പേർ പിടിയിൽ

Two arrested in connection with the murder of a Malayali Shiv Sena leader in Tamil Nadu.

തിരുവനന്തപുരം: മലയാളിയായ ശിവസേന നേതാവിനെ തമിഴ്നാട്ടിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. ചെങ്കവിള സ്വദേശിയും തമിഴ്‌നാട് ശിവസേന പാർട്ടിയുടെ കേരള അധ്യക്ഷനുമായ അതുൽ (32) കൊല്ലപ്പെട്ട സംഭവത്തിൽ ഉണ്ണാമലക്കട ആർ.സി സ്ട്രീറ്റ് സ്വദേശി നിതീഷ് (29),കരിങ്കൽ മാങ്കര സ്വദേശി ബെർലിൻ (27) എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞത്. മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും സുഹൃത്തുക്കൾ നാലുപേരും ചേർന്ന് അതുലിനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ അതുലിൻറെ മരണം ഉറപ്പാക്കിയശേഷം മൃതദേഹം കാറിൽ കയറ്റി കുഴിത്തുറയ്ക്കടുത്ത് നദിയിലെറിഞ്ഞു. തുടർന്ന് അതുലിൻറെ കാറുമായി മലൈകോവിലിലെത്തിയ പ്രതികൾ കാറിൻൻറെ നമ്പർപ്ലേറ്റ് ഊരി മാറ്റിയാണ് രക്ഷപെട്ടത്. സംഭവത്തെ തുടർന്ന് മാർത്താണ്ഡവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച്, ശിവസേന നേതാവിന്റെ കാർ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ പിടികൂടിയത്.

മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ് .ഇതിൽ രണ്ടു പേർ അച്ഛനും മകനുമാണെന്നാണ് വിവരം.ശനിയാഴ്ച പുലർച്ചെയാണ് കന്യാകുമാരിക്ക് അടുത്ത് മാർത്താണ്ഡത്തുള്ള നദിയിൽ അതുലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ കുടുംബം പ്രതിഷേധിച്ചിരുന്നു.

Tags