അസമിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഏക സിവിൽ കോഡ് നടപ്പിലാക്കും : അമിത് ഷാ
ഗുവാഹത്തി : അസമിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഏക സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചായ്‌ഗാവിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡ് വരുന്നതോടെ ആർക്കും നാല് വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും വ്യക്തിനിയമങ്ങളിൽ മാറ്റം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായി ഏക സിവിൽ കോഡിനെ അദ്ദേഹം ഉയർത്തിക്കാട്ടി.
പ്രസംഗത്തിൽ കോൺഗ്രസിനെതിരെ അതിരൂക്ഷമായ വിമർശനമാണ് അമിത് ഷാ ഉന്നയിച്ചത്. കോൺഗ്രസ് ഭരണകാലത്ത് അസമിനെ നുഴഞ്ഞുകയറ്റക്കാർക്ക് വിട്ടുകൊടുത്തുവെന്ന് അദ്ദേഹം ആരോപിച്ചു. ഈ നുഴഞ്ഞുകയറ്റക്കാർ പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കുകയും കാസിരംഗ വനഭൂമി പോലും കൈവശപ്പെടുത്തുകയും ചെയ്തു. എന്നാൽ കഴിഞ്ഞ പത്തുവർഷത്തെ ബിജെപി ഭരണത്തിനിടെ ഒന്നര ലക്ഷം ഏക്കർ ഭൂമി കയ്യേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിക്കാൻ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
അസമിൽ മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റക്കാരെ പൂർണ്ണമായും പുറത്താക്കുമെന്ന് ഷാ ഉറപ്പുനൽകി. നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി കണ്ടെത്തി തിരികെ അയക്കാനുള്ള നടപടികൾക്കിടെയാണ് തിരഞ്ഞെടുപ്പ് വന്നത്. ഹിമന്ത ബിശ്വ ശർമ്മയെ വീണ്ടും മുഖ്യമന്ത്രിയാക്കി തിരഞ്ഞെടുത്താൽ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റ മുക്തമാക്കുമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
.jpg)


