മൂന്നുമാസത്തോളം യുവാവിനെ അന്യായമായി തടങ്കലില്‍വെച്ചു,യുപി സര്‍ക്കാരിന് 10 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി
2026 ജനുവരി 27 മുതല്‍ ഏപ്രില്‍ 29 വരെയാണ് ഹരജിക്കാരൻ ജയിലില്‍ കഴിഞ്ഞത്. അറസ്റ്റ് മെമോയില്‍ കേസ് നമ്പർ മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്നും അറസ്റ്റ് ചെയ്യാനുള്ള കൃത്യമായ കാരണങ്ങള്‍ വ്യക്തമാക്കിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
അലഹബാദ്: മൂന്നുമാസത്തോളം യുവാവിനെ അന്യായമായി തടങ്കലില്‍ വെച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് 10 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി.2026 ജനുവരി 27 മുതല്‍ ഏപ്രില്‍ 29 വരെയാണ് ഹരജിക്കാരൻ ജയിലില്‍ കഴിഞ്ഞത്. അറസ്റ്റ് മെമോയില്‍ കേസ് നമ്പർ മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്നും അറസ്റ്റ് ചെയ്യാനുള്ള കൃത്യമായ കാരണങ്ങള്‍ വ്യക്തമാക്കിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് അബ്ദുല്‍ മോയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കവെയാണ് ഉത്തരവ്.
സുപ്രിം കോടതിയുടെ മുൻ ഉത്തരവുകളും (മിഹിർ രാജേഷ് ഷാ കേസ്), ഭരണഘടനയുടെ ആർട്ടിക്കിള്‍ 22(1) പ്രകാരമുള്ള മൗലികാവകാശങ്ങളും ഈ അറസ്റ്റിലൂടെ ലംഘിക്കപ്പെട്ടതായി കോടതി കണ്ടെത്തി.
അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരു വ്യക്തിയെയും അതിന്റെ കാരണങ്ങള്‍ ബോധ്യപ്പെടുത്താതെ കസ്റ്റഡിയില്‍ വെക്കാൻ പാടില്ലെന്ന് മിഹിർ രാജേഷ് കേസില്‍ സുപ്രിംകോടതിയുടെ ഉത്തരവ്. ഈ കേസില്‍ സുപ്രിംകോടതി നിർദ്ദേശിച്ച നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഹരജിക്കാരനെ അറസ്റ്റ് ചെയ്തതെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.
2026 ജനുവരി 27 മുതല്‍ ഏപ്രില്‍ 29 വരെ ഹരജിക്കാരൻ നിയമവിരുദ്ധമായി തടവില്‍ കഴിഞ്ഞുവെന്നും, ഇത് മൂന്ന് മാസത്തിലധികം നീണ്ടുനിന്നുവെന്നും ചൂണ്ടിക്കാട്ടി ഈ കേസില്‍ മാതൃകാപരമായ പിഴ ചുമത്തേണ്ടത് അത്യാവശ്യമാണെന്ന് കോടതി വിധിച്ചു.
അതനുസരിച്ച്, 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നാല് ആഴ്ചയ്ക്കുള്ളില്‍ ഹരജിക്കാരന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഈ തുക ആദ്യം സംസ്ഥാന സർക്കാർ നല്‍കണമെന്നും പിന്നീട് ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്ന് നിയമപരമായി തുക ഈടാക്കാമെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.
.jpg)

