മുന്‍ പിഎയുടെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും പിടിച്ചെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിലെ എല്ലാ പദവികളില്‍ നിന്നും രാജിവച്ച് ഹരീഷ് റാവത്ത്

hareesh

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇഡിയുടെ തനിക്കും കോണ്‍ഗ്രസിനുമെതിരെ ഒരു രാഷ്ട്രീയകളിയാണെന്ന് അദ്ദേഹം ആരോപിച്ചു.

മുന്‍ പിഎയുടെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണവും പിടിച്ചെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിലെ എല്ലാ പദവികളില്‍ നിന്നും ഹരീഷ് റാവത്ത് രാജിവച്ചു. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവിലെ അംഗത്വവും കോണ്‍ഗ്രസ് വര്‍ക്കിം?ഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് എന്ന പദവിയും ഒഴിയുന്നതായി റാവത്ത് അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇഡിയുടെ തനിക്കും കോണ്‍ഗ്രസിനുമെതിരെ ഒരു രാഷ്ട്രീയകളിയാണെന്ന് അദ്ദേഹം ആരോപിച്ചു.


ഉത്തരാഖണ്ഡിലെ 2016-ല്‍ നടന്ന വില്ലേജ് പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസര്‍ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 32 ലക്ഷം രൂപയും 200.5 ഗ്രാം സ്വര്‍ണവും 12 ആഡംബര വാച്ചുകളും പിടിച്ചെടുത്തു.
ഡെറാഡൂണിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം പരിശോധന നടന്നത്. അന്നത്തെ ഉത്തരാഖണ്ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ കമ്മിഷന്‍ ചെയര്‍മാന്‍, സെക്രട്ടറി, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവരുടെ വീടുകളും സ്വകാര്യ കമ്പ്യൂട്ടര്‍ ഏജന്‍സി ഉടമയുടെയും കേസുമായി ബന്ധമുള്ളതായി സംശയിക്കുന്നവരുടെ സ്ഥാപനങ്ങളും വസതികളും പരിശോധിച്ചു.

അന്നത്തെ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്ന ചന്ദന്‍ സിങ് ജീനയുടെ വസതിയില്‍ നിന്നാണ് പണവും വസ്തുക്കളും കണ്ടെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണത്തില്‍ നാണയങ്ങളും ചെയിനുകളും ഉള്‍പ്പെടുന്നു. റോളക്‌സ്, റാഡോ, പി?ഗേറ്റ്, മോവോഡോ, ടിസോട് തുടങ്ങിയ ബ്രാന്‍ഡുകളുടെ വാച്ചുകളും പിടിച്ചെടുത്തു. ജീനയുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 52.16 ലക്ഷം രൂപയും കണ്ടെത്തി.
ജീനയുടെ മൊബൈല്‍ ഫോണും മറ്റ് നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും ഫോറന്‍സിക് പരിശോധനയ്ക്കായി പിടിച്ചെടുത്തു.

2016ലെ VPDO പരീക്ഷയില്‍ ഉപയോഗിച്ച ഒപ്റ്റിക്കല്‍ മാര്‍ക്ക് റെക്കഗ്‌നിഷന്‍ (OMR) ഷീറ്റുകളില്‍ കൃത്രിമം നടത്തിയെന്ന ആരോപണത്തിലായിരുന്നു അന്വേഷണം. പരീക്ഷാഫലം തിരുത്തുന്നതിനായി അനധികൃതമായി പണം കൈമാറിയിട്ടുണ്ടോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്. മുന്‍ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍, സ്വകാര്യ കമ്പ്യൂട്ടര്‍ ഏജന്‍സി, കേസുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികള്‍ എന്നിവരുടെ പങ്ക് സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

Tags