‘അജിത് പവാർ മരണപ്പെട്ട ഹെലികോപ്ടർ അപകടത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ട്’ ; സീറോ എഫ്.ഐ.ആർ ഫയൽ ചെയ്ത് രോഹിത് പവാർ

'There was a criminal conspiracy behind the helicopter crash in which Ajit Pawar died'; Rohit Pawar files zero FIR

 ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിൽ ദുരൂഹത ആരോപിച്ച് ബംഗളൂരുവിൽ ‘സീറോ എഫ്.ഐ.ആർ’ ഫയൽ ചെയ്തതായി എൻ.സി.പി എം.എൽ.എയും അജിത് പവാറിന്റെ ബന്ധുവുമായ രോഹിത് പവാർ. ജനുവരി 28ന് മഹാരാഷ്ട്രയിലെ ബാരാമതിയിലുണ്ടായ ഹെലികോപ്ടർ അപകടത്തിന് പിന്നിൽ വലിയ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചിരുന്നു.

കുറ്റകൃത്യം നടന്ന പൊലീസ് പരിധിയിൽ അല്ലാതെ മറ്റേതെങ്കിലും പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്യുന്ന പരാതിയാണ് ‘സീറോ എഫ്.ഐ.ആർ’. എഫ്.ഐ.ആറിന്റെ തുടക്കത്തിലെ സീരിയൽ നമ്പൽ പൂജ്യത്തിലായിരിക്കും ആരംഭിക്കുക. പിന്നിട് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് അന്വേഷണം കൈമാറും. അപകടത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ആരോപിച്ച് ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. മഹാരാഷ്ട്രയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതുകൊണ്ടാണ് ബെംഗളൂരു പൊലീസിനെ സമീപിച്ചതെന്നും രോഹിത് പവാർ പറഞ്ഞു. നേരത്തേ, ഡൽഹിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ അപമാനിച്ചെന്നാരോപിച്ച് കർണാടകയിൽ സീറോ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. മഹാരാഷ്ട്ര പൊലീസിന്റെ നിഷ്‌ക്രിയത്വത്തെ തുടർന്ന് അജിത് പവാറിന്റെ കേസിലും ഇതേ സംവിധാനമാണ് ഉപയോഗപ്പെടുത്തിയതെന്നും രോഹിത് പവാർ പറഞ്ഞു.

രോഹിത് പവാർ ഫയൽ ചെയ്ത സീറോ എഫ്.ഐ.ആറിൽ ഭാരതീയ ന്യായ സംഹിതയിലെ മനപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധ, ജീവൻ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനമായ വി.എസ്.ആർ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന വിമാനം പ്രവർത്ത യോഗ്യമല്ലെന്നും സുരക്ഷാ ലംഘനം നടന്നതായും പരാതിയിൽ പറയുന്നു.

ഫെബ്രുവരി 25ന് മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിലും ഫെബ്രുവരി 26 ന് ബാരാമതി പോലീസ് സ്റ്റേഷനിലും പരാതി നൽകിയെങ്കിലും എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. അപകട മരണ റിപ്പോർട്ട് മാത്രമേ തയാറാക്കിട്ടുള്ളുവെന്ന് പൂണെ സി.ഐ.ഡി അറിയിച്ചതായും രോഹിത് പവാർ പറഞ്ഞു.

Tags