പ്രത്യേക ഹജ്ജ് വിമാന സർവീസുമായി എയർ ഇന്ത്യ ഗ്രൂപ്പ്

google news
Air India

കൊച്ചി: എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് കോഴിക്കോട്, കണ്ണൂർ, ജയ്പൂർ, ചെന്നൈ എന്നീ നാല് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്കും മദീനയിലേക്കും ഏകദേശം 19,000 ഹജ്ജ് തീർഥാടകരെ എത്തിക്കും.

ആദ്യ ഘട്ടത്തിൽ, മെയ് 21 മുതൽ ജൂൺ 21 വരെ ജയ്പൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് മദീനയിലേക്കും ജിദ്ദയിലേക്കും എയർ ഇന്ത്യ 46 വിമാന സർവീസുകള്‍ നടത്തും. രണ്ടാം ഘട്ടത്തില്‍ തീർത്ഥാടകരെ തിരികെ കൊണ്ടുവരുന്നതിനായി ജിദ്ദ, മദീന എന്നിവിടങ്ങളില്‍ നിന്ന് ജയ്പൂരിലേക്കും ചെന്നൈയിലേക്കും ജൂലൈ 3 മുതല്‍ ഓഗസ്റ്റ് 2 വരെ 43 വിമാന സർവീസുകള്‍ നടത്തും. ജയ്പൂരിൽ നിന്ന് 27 വിമാനങ്ങളിലായി 5871 തീർഥാടകരും ചെന്നൈയിൽ നിന്ന് 19 വിമാനങ്ങളിലായി 4447 തീർഥാടകരുമാണ് എയർ ഇന്ത്യ വിമാനങ്ങളില്‍ എത്തുക. ബോയിംഗ് 787, എയർബസ് 321 നിയോ വിമാനങ്ങളിലായി ആകെ 10318 യാത്രക്കാരെയാണ് എയർ ഇന്ത്യ സൗദി അറേബ്യയിലേക്ക് കൊണ്ടുപോകുന്നത്.

ജൂൺ 4 മുതൽ 22 വരെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്താൻ എയർ ഇന്ത്യ എക്സ്പ്രസ് ബി737-800 വിമാനമാണ് ഉപയോഗിക്കുന്നത്. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് 6363 യാത്രക്കാർക്കായി 44 വിമാന സർവീസും കണ്ണൂരില്‍ നിന്ന്  ജിദ്ദയ്ക്ക് 1873 യാത്രക്കാർക്കായി 13 സർവീസും നടത്തും. ആദ്യ ഘട്ടത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ആകെ 8236 തീർത്ഥാടകർക്കായി 57 വിമാനങ്ങൾ സർവീസുകളാണ് നടത്തുക. രണ്ടാം ഘട്ടത്തിൽ ജൂലൈ 13 മുതൽ ഓഗസ്റ്റ് 2 വരെ എയർ ഇന്ത്യ എക്സ്പ്രസ് മദീനയിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് തീർത്ഥാടകരെ തിരികെ കൊണ്ടുവരും.

പവിത്രമായ ഹജ്ജ് തീർത്ഥാടനത്തിനായി ചെന്നൈ, ജയ്പൂർ നഗരങ്ങളിൽ നിന്നുള്ള വാർഷിക പ്രത്യേക വിമാനങ്ങൾ പുനരാരംഭിക്കുന്നതിൽ എയർ ഇന്ത്യ സന്തുഷ്ടരാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തുമെന്നും എയർ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെൽ വിൽസൺ പറഞ്ഞു. ഈ തീർത്ഥാടനത്തിൽ യാത്രക്കാർക്ക് സമാനതകളില്ലാത്ത സൗകര്യങ്ങൾ നൽകാനാണ് എയർ ഇന്ത്യ എക്സ്പ്രസുമായി ചേർന്ന് ശ്രമിക്കുന്നത്.  ഈ ഫ്ലൈറ്റുകളിലെ അതിഥികൾക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുന്നതിന്, ബന്ധപ്പെട്ട വിമാനത്താവളങ്ങളിൽ ഓൺ-ഗ്രൗണ്ട് ടീമുകളെ ശക്തിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ, മംഗളൂരു, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്ക് പുറമേ കേരളത്തിൽ നിന്നുള്ള തീർത്ഥാടകരുടെ സൗകര്യാർത്ഥം കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ഹജ്ജ് വിമാനങ്ങൾ സർവീസ് നടത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെയും എയർഏഷ്യ ഇന്ത്യയുടെയും എംഡി അലോക് സിംഗ് പറഞ്ഞു.

ഹജ്ജ് വിമാനങ്ങളിലെ തീർത്ഥാടകർക്ക് സുഗമവും തടസ്സമില്ലാത്തതുമായ യാത്രാ അനുഭവം ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നടത്തിയിട്ടുണ്ട്.

ഡെഡിക്കേറ്റഡ് ഓൺ-ഗ്രൗണ്ട് ടീമുകൾ: ഇന്ത്യയിലെ നാല് സ്റ്റേഷനുകളിലും ജിദ്ദ, മദീന എന്നിവിടങ്ങളിലും പരിചയസമ്പന്നരായ പ്രൊഫഷണലുകളെ ഉൾപ്പെടുത്തി എയർലൈനുകള്‍ പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. പുറപ്പെടൽ മുതൽ എത്തിച്ചേരൽ വരെയുള്ള പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളിലും അവർ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, വിമാനങ്ങളുടെ നിരന്തരമായ നിരീക്ഷണത്തിനും ഏകോപനത്തിനുമായി ഒരു പ്രത്യേക കൺട്രോൾ സെന്‍ററും സ്ഥാപിച്ചിട്ടുണ്ട്.

മുതിർന്ന പൗരന്മാർക്ക് പ്രത്യേക ക്രമീകരണങ്ങൾ: പ്രായമായ തീർഥാടകർക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും പ്രത്യേക ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

സുഗമമായ ചെക്ക്-ഇൻ: എല്ലാ തീർഥാടകർക്കും ചെക്ക്-ഇൻ നടപടികള്‍ കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്, എയർ ഇന്ത്യ അവർക്ക് ബോർഡിംഗ് പാസുകൾ ഒരു കസ്റ്റമൈസ്ഡ് എൻവലപ്പിൽ മറ്റ് പ്രധാന രേഖകളോടൊപ്പം നൽകും. എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയിൽ ചെക്ക്-ഇൻ ചെയ്യുന്ന സമയത്ത് യാത്രക്കാർക്ക് അവരുടെ യാത്രയ്ക്കും തിരിച്ചുമുള്ള യാത്രയ്ക്കുമുള്ള ബോർഡിംഗ് കാർഡുകൾ കൊണ്ടുപോകാൻ കളർ-കോഡുള്ള പൗച്ചുകൾ നൽകും. കൂടാതെ, എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പുറപ്പെടൽ സ്ഥലവും ലക്ഷ്യസ്ഥാനവും സൂചിപ്പിക്കുന്ന ബോൾഡ് അക്ഷരങ്ങളുള്ള, ലഗേജ് ടാഗുകൾ രണ്ട് എയർലൈനുകളും ലഭ്യമാക്കും.

ബാഗേജ് കൈകാര്യം ചെയ്യാനുള്ള സൗകര്യം: മദീനയിലെ യാത്രക്കാരിൽ നിന്ന്, ജിദ്ദയിലെ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ വഴി ചെക്ക്-ഇൻ ബാഗുകൾ ശേഖരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ബാഗേജുകൾ വിമാനത്താവളത്തിൽ എത്തിക്കും.

റിഫ്രഷ്‌മെന്റ് ക്രമീകരണങ്ങള്‍: ഇന്ത്യയിൽ നിന്ന് പ്രി ചെക്ക്-ഇൻ മുതൽ ബോർഡിംഗ് വരെയുള്ള യാത്രയ്ക്കിടയിലും വിമാനത്തിനുള്ളിലും ജിദ്ദയിലും മദീനയിലും ഇറങ്ങുന്ന സമയത്തും മീൽ ബോക്സുകൾ നൽകുന്നതിന് തിരഞ്ഞെടുത്ത കാറ്ററർമാരുമായി മതിയായ ക്രമീകരണങ്ങൾ രണ്ട് എയർലൈനുകളും ഒരുക്കിയിട്ടുണ്ട്.

സംസം വെള്ളത്തിന്‍റെ ലഭ്യത: എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ത്യയിലേക്കുള്ള മടക്ക വിമാനങ്ങളിൽ സംസം വെള്ളം കൊണ്ടുവരും. നാല് ലക്ഷ്യസ്ഥാനങ്ങളിൽ ഇത് സംഭരിക്കും. തീർത്ഥാടകർ ലക്ഷ്യസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം വിശുദ്ധജലം കൈമാറും.

Tags