'എ ഐ പറഞ്ഞു, എച്ച്ഐവി പ്രതിരോധ മരുന്ന് കഴിച്ചു' ; 45-കാരൻ ഗുരുതരാവസ്ഥയിൽ
ന്യൂഡൽഹി : നിർമിതബുദ്ധിയുടെ ഉപദേശം സ്വീകരിച്ച് സ്വയം എച്ച്‌ഐവി പ്രതിരോധ മരുന്നുകൾ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ.
ഡോക്ടറുടെ നിർദ്ദേശമില്ലാതെ എച്ച്ഐവി പ്രതിരോധ മരുന്നായ ‘പ്രെപ്’ കഴിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന് സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം എന്ന അതീവ ഗുരുതരമായ ചർമ്മരോഗം ബാധിക്കുകയായിരുന്നു.
എച്ച്ഐവി ബാധിക്കാത്തവർക്ക് അത് വരാതിരിക്കാൻ നൽകുന്ന പ്രതിരോധ മരുന്നാണ് ഇദ്ദേഹം കഴിച്ചത്. എന്നാൽ തനിക്ക് നേരത്തെ തന്നെ എച്ച്ഐവി ബാധിച്ചിരുന്നു എന്ന വിവരം തിരിച്ചറിയാതെയും കൃത്യമായ പരിശോധനകൾ നടത്താതെയും എഐ ചാറ്റ്ബോട്ടിന്റെ നിർദ്ദേശപ്രകാരം മരുന്ന് വാങ്ങിക്കഴിച്ചത് യുവാവിന്റെ ആരോഗ്യനില പൂർണ്ണമായും തകർത്തു.
നിലവിൽ ഡൽഹിയിലെ ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങളെപ്പോലും ഈ രോഗം ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ശരിയായ അളവിൽ കൃത്യമായ മേൽനോട്ടത്തിൽ കഴിച്ചാൽ 99 ശതമാനം വരെ ഫലം നൽകുന്നതാണ് ഇത്തരം മരുന്നുകളെങ്കിലും, രോഗിയുടെ ക്ലിനിക്കൽ ചരിത്രം അറിയാതെ നൽകുന്ന ഉപദേശങ്ങൾ എത്രത്തോളം അപകടകരമാണെന്ന് ഈ സംഭവം തെളിയിക്കുന്നു.
എഐ ചാറ്റ്ബോട്ടുകൾക്ക് പൊതുവായ അറിവ് പങ്കുവെക്കാൻ സാധിക്കുമെങ്കിലും ഒരു രോഗിയുടെ ശാരീരിക അവസ്ഥയോ മുൻകാല രോഗങ്ങളോ വിശകലനം ചെയ്യാൻ അവയ്ക്ക് കഴിയില്ല. ഇന്റർനെറ്റിലും എഐ പ്ലാറ്റ്‌ഫോമുകളിലും തിരഞ്ഞ് സ്വയം ചികിത്സ നടത്തുന്നത് ജീവഹാനിക്ക് വരെ കാരണമാകുമെന്ന് ഡോക്ടർമാർ കടുത്ത മുന്നറിയിപ്പാണ് നൽകുന്നത്.
.jpg)


