ഭാര്യയെ കൊന്ന ശേഷം അഴുക്കുചാലില്‍ കെട്ടിത്താഴ്ത്തി; ഭര്‍ത്താവ് അറസ്റ്റില്‍

murder
murder

സീമ ധരിച്ചിരുന്ന മൂക്കുത്തിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.

ഡല്‍ഹിയിലെ അഴുക്കുചാലില്‍ യുവതിയുടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കല്ലും സിമന്റ് ചാക്കും ഉപയോഗിച്ച് കെട്ടി താഴ്ത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 47 വയസുകാരിയായ സീമ സിങ്ങിനെയാണ് ഭര്‍ത്താവും വ്യവസായിയുമായ അനില്‍ കുമാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. സീമ ധരിച്ചിരുന്ന മൂക്കുത്തിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.

തെക്കന്‍ ഡല്‍ഹിയിലെ ഒരു ജ്വല്ലറിയില്‍ നിന്നാണ് മൂക്കുത്തി വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഗുരുഗ്രാം സ്വദേശി അനില്‍ കുമാറാണ് ഇത് വാങ്ങിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അനില്‍ കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഭാര്യ സീമ മൊബൈല്‍ ഫോണ്‍ എടുക്കാതെ ഒരു ദൂരയാത്രയ്ക്ക് പോയിരിക്കുകയാണെന്ന് അനില്‍ കുമാര്‍ പറഞ്ഞു. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ അനില്‍ കുമാര്‍ പറഞ്ഞതോടെ സീമയുടെ അമ്മയുമായി പൊലീസ് ബന്ധപ്പെടുകയായിരുന്നു.

മാര്‍ച്ച് 11നു ശേഷം സീമയുടെ വിവരമില്ലെന്ന് സീമയുടെ സഹോദരി ബബിത പൊലീസിനോട് പറഞ്ഞു. സീമ ജയ്പൂരിലാണെന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നുമാണ് അനില്‍ കുമാര്‍ പറഞ്ഞതെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് സീമയുടെ കുടുംബത്തെ വിളിപ്പിച്ചു. ഇതോടെയാണ് മരിച്ചത് സീമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സീമയുടെ മകനും മൃതദേഹം തിരിച്ചറിഞ്ഞു. സീമയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഇവരുടെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അനില്‍ കുമാറിന്റെ സഹായിയായ ശിവശങ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കാരണം വ്യക്തമല്ല. 

Tags