വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഇറാനില്‍ നിന്ന് എല്‍പിജി വാങ്ങി

iran8

ഇറാനില്‍ നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള 'അറോറ' എന്ന ടാങ്കര്‍ ഉടന്‍ തന്നെ മംഗളൂരു തുറമുഖത്ത് അടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനെതിരായ ഉപരോധങ്ങളില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഇറാനില്‍ നിന്ന് ദ്രാവക പെട്രോളിയം ഗ്യാസ് (എല്‍പിജി) വാങ്ങി. അമേരിക്ക-ഇസ്രായേല്‍ സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധം മൂലം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം തടസപ്പെട്ടതോടെ രാജ്യം നേരിടുന്ന കടുത്ത ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരമായാണ് ഈ നീക്കം. ഇറാനില്‍ നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള 'അറോറ' എന്ന ടാങ്കര്‍ ഉടന്‍ തന്നെ മംഗളൂരു തുറമുഖത്ത് അടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019-ല്‍ പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.

ഇറാനില്‍ നിന്ന് വാങ്ങിയ ഈ എല്‍പിജി ശേഖരം പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്പിസിഎല്‍) എന്നീ കമ്പനികള്‍ പങ്കിട്ടെടുക്കും. ഒരു സ്വകാര്യ വ്യാപാരി വഴിയാണ് ഈ ഇടപാട് നടന്നിരിക്കുന്നത് എന്നും ഇന്ത്യന്‍ രൂപയിലായിരിക്കും ഇതിനുള്ള പണമടയ്ക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.

Tags