ഷൂട്ടിങ്ങിനിടെ പ്രാണിയുടെ കടിയേറ്റ് നടന്‍ രാജേഷ് ശര്‍മ ആശുപത്രിയില്‍; നില ഗുരുതരം ​​​​​​​

Actor Rajesh Sharma hospitalized after being bitten by an insect during shooting; condition critical

ഷൂട്ടിങിനിടെ പ്രാണിയുടെ കടിയേറ്റ് നടന്‍ രാജേഷ് ശര്‍മ ആശുപത്രിയില്‍. പ്രഭാസ് നായകനായ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേല്‍ക്കുന്നത്. താരം ഇപ്പോൾ പശ്ചിമ ബംഗാളിലെ ധക്കൂരിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. രാമോജി ഫിലിം സിറ്റിയില്‍ വച്ചായിരുന്നു ചിത്രീകരണം. പാക്കപ്പിന് ശേഷം പ്രദേശവാസികളായ ടെക്‌നീഷ്യന്മാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു രാജേഷ്. കാടുപിടിച്ച സ്ഥലത്തായിരുന്നു നടന്‍ നിന്നിരുന്നത്. ഈ സമയത്താണ് പ്രാണിയുടെ കടിയേല്‍ക്കുന്നത്. എന്നാല്‍ രാജേഷ് ഇക്കാര്യം ആദ്യം ഗൗരവ്വമായിട്ടെടുത്തില്ല. പ്രാഥമിക ചികിത്സ തേടാതെ രാജേഷ് മുന്നോട്ട് പോവുകയായിരുന്നു.

അതേസമയം, അത് പ്രാണിയാണ് കടിച്ചതെന്ന് ഇനിയും വ്യക്തമല്ല. ആറ് മണിക്കൂറുകള്‍ക്ക് ശേഷം രാജേഷിന് വലതുകാലിന് കഠിനമായ വേദന അനുഭവപ്പെടുകയായിരുന്നു. ആരോഗ്യാവസ്ഥ മോശമായപ്പോഴും രാജേഷ് കൊല്‍ക്കത്തയിലേക്ക് തിരികെ പോകാനായി വിമാനം കയറി. യാത്രയ്ക്കിടെ അദ്ദേഹത്തിന് കഠിനമായ പനിയുണ്ടായി. ആരോഗ്യാവസ്ഥ കൂടുതല്‍ മോശമായതോടെ തൊട്ടടുത്ത ദിവസം ആശുപത്രിയിലെത്തിക്കുകയായിരുന്നു.ആശുപത്രിയിലെത്തി ഒരു ദിവസം കഴിഞ്ഞിട്ടും പനി കുറഞ്ഞിട്ടില്ല. ശ്വാസതടസവും അനുഭവപ്പെടുന്നുണ്ട്. വലതുകാലില്‍, കടിയേറ്റ ഭാഗത്തായി ഇന്‍ഫെക്ഷനുമുണ്ട്. കാല്‍ വിരലില്‍ നിന്നും ഇന്‍ഫെക്ഷന്‍ കാല്‍മുട്ടിലേക്ക് വ്യാപിച്ചതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

താരം അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രക്തം കട്ട പിടിക്കുകയും അത് ശ്വാസകോശത്തിലേക്ക് നീങ്ങുകയും ചെയ്താല്‍ ജീവന് തന്നെ ആപത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് താരത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അവിജിത്ത് ഭട്ടാചാര്യ പറയുന്നത്.സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് താരങ്ങളുടെ സംഘടനയായ ഓള്‍ ഇന്ത്യ സിനിമ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

Tags