എ.സി ഉപയോഗത്തിലും ഏകീകൃത സ്വഭാവം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; മിനിമം താപനില 20 ഡിഗ്രി സെൽഷ്യസാക്കും


ന്യൂഡൽഹി: രാജ്യത്തെ എയർ കണ്ടിഷനിങ് ഉപയോഗത്തിൽ ഏകീകൃത സ്വഭാവം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. 20 ഡിഗ്രി മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ ക്രമീകരിക്കാനുള്ള സംവിധാനമാകും ഏർപ്പാടാക്കുകയെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ അറിയിച്ചു. ഊർജസംരക്ഷണത്തിൻറെ ഭാഗമായി എ.സി യൂണിറ്റുകൾ ഉപയോഗിച്ച് 20 ഡിഗ്രി സെൽഷ്യസിന് താഴേക്ക് തണുപ്പിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
tRootC1469263">നിലവിൽ മിക്ക എ.സികളിലും 16 അല്ലെങ്കിൽ 18 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയ്ക്കാനാകും. കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഇത് 28ലേക്ക് കുറയ്ക്കും. പുതിയ മാർഗനിർദേശങ്ങളടങ്ങിയ ചട്ടം വിജ്ഞാപനം ചെയ്ത ശേഷം ഉൽപാദിപ്പിക്കുന്ന എ.സി യൂണിറ്റുകൾക്കാകും ഇത് ബാധകമാകുക. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന എ.സിക്ക് പുറമെ വാഹനങ്ങളിലും ഈ മാറ്റം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്.

16 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ താപനില ക്രമീകരിക്കുമ്പോൾ ഊർജ ഉപഭോഗം വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. കുറഞ്ഞ താപനില 24 ഡിഗ്രിയാക്കാനായിരുന്നു സർക്കാറിൻറെ നിർദേശം. എന്നാൽ എതിർപ്പുകൾ ഉയർന്നതോടെ 20 ആക്കുകയായിരുന്നു. തുടർ വിലയിരുത്തലുകൾക്ക് ശേഷം ഇത് ഉയർത്താൻ ഇടയുണ്ടെന്ന് മന്ത്രി പറഞ്ഞു. 24-25 ഡിഗ്രി സെൽഷ്യസാണ് എ.സി പ്രവർത്തിപ്പിക്കാൻ അനുയോജ്യമെന്ന് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി കണ്ടെത്തിയിരുന്നു. എന്നാൽ ഭൂരിഭാഗവും ഇതിൽ കുറഞ്ഞ താപനിലയിലാണ് പ്രവർത്തിപ്പിക്കുന്നത്.
എ.സിയിൽ ഒരു ഡിഗ്രി താപനില ഉയർത്തുന്നതിലൂടെ ആറ് ശതമാനം വൈദ്യുതി ലാഭിക്കാമെന്ന് കേന്ദ്ര ഊർജമന്ത്രാലയം പറയുന്നു. 20ൽനിന്ന് 24 ഡിഗ്രി ആക്കുന്നതിലൂടെ 24 ശതമാനം വൈദ്യുതി ലാഭിക്കാം. രാജ്യത്തെ പകുതി എ.സികളും ഇത്തരത്തിൽ ഉപയോഗിച്ചാൽ ഒരു വർഷം ഉദ്ദേശം 1,000 കോടി യൂണിറ്റ് വൈദ്യുതി ലാഭിക്കാം. മൊത്തം വൈദ്യുതി ബില്ലിൽ 5,000 കോടി രൂപ ലാഭിക്കാനും 82 ലക്ഷം ടൺ കാർബൺ ബഹിർഗമനം ഒഴിവാക്കാനും സാധിക്കുമെന്ന് ഊർജമന്ത്രാലയം പറയുന്നു.