ആറുവയസുകാരനെ മുത്തശ്ശിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കുഞ്ഞിനെ നരബലി കൊടുത്തതെന്ന സംശയവുമായി ബന്ധുക്കള്‍

dead

മാതാപിതാക്കള്‍ തമ്മിലുളള ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് കാരണം കുഞ്ഞാണെന്ന് ഇവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

തമിഴ്നാട്ടിലെ വെല്ലൂരില്‍ ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. കുട്ടിയുടെ മുത്തശ്ശിയ്ക്കും പിതൃസഹോദരിക്കുമെതിരെയാണ് ആരോപണം. ഇരുവരും മന്ത്രവാദം ചെയ്ത് കുഞ്ഞിനെ നരബലി കൊടുത്തതാണ് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മാതാപിതാക്കള്‍ തമ്മിലുളള ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് കാരണം കുഞ്ഞാണെന്ന് ഇവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

മുകിലന്‍ എന്ന ആറുവയസ് പ്രായമുളള കുട്ടിയെയാണ് പിതാവിന്റെ അമ്മയുടെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ പൊളളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

രാജേഷ് ആശ ദമ്പതികളുടെ മകനാണ് മുകിലന്‍. മുകിലന്റെ ജനനശേഷം ദമ്പതികള്‍ക്കിടയില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാവുകയും പിന്നീട് വര്‍ഷങ്ങളോളം ഇവര്‍ പിരിഞ്ഞ് താമസിക്കുകയുമായിരുന്നു. ശേഷം ഇവര്‍ വീണ്ടും ഒന്നിച്ചു. ജോലിയുടെ ആവശ്യത്തിനായി ഇരുവര്‍ക്കും ടൗണിലേക്ക് മാറേണ്ടിവന്നതോടെ കുഞ്ഞിനെ നോക്കാനായി രാജേഷിന്റെ അമ്മ വിജയയെ ഏല്‍പ്പിക്കുകയായിരുന്നു. വിജയയുടെ വസതിയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിജയ ദുര്‍മന്ത്രവാദവും ആഭിചാരവും നടത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. രാജേഷിന്റെ സഹോദരി രേവതിയും ഇതേ ഗ്രാമത്തിലായിരുന്നു താമസം. രേവതിക്കും കുഞ്ഞിനോട് പകയുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. രേവതിയെയും വിജയയെയും ചോദ്യംചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുഞ്ഞിന്റെ ശരീരത്തില്‍ പൊളളലേറ്റ പാടിന് പുറമേ തലയ്ക്ക് ആയുധം കൊണ്ട് അടിയേറ്റ മുറിവും കണ്ടെത്തിയിട്ടുണ്ട്. അമാവാസി ദിനത്തില്‍ നരബലി നടത്തിയതാണ് എന്നാണ് ഉയരുന്ന ആരോപണം. ഇതിന് ആക്കം കൂട്ടുന്ന തരത്തില്‍ ഇവരുടെ വീട്ടില്‍ നിന്ന് ആചാരപരമായ ചടങ്ങുകള്‍ നടന്നുവെന്ന് വ്യക്തമാക്കുന്ന അസാധാരണമായ വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നരബലിയോ മന്ത്രവാദമോ നടന്നതായി പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഫോറന്‍സിക്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷമേ സ്ഥിരീകരണം നടത്താനാവൂ എന്നാണ് പൊലീസ് പറയുന്നത്.

Tags