മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

blinkit

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിലെ ഗോദറേജ് ഹില്‍ പ്രദേശത്തുള്ള സ്റ്റോറിലാണ് സംഭവം.

മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഫ്രീസറിനുള്ളില്‍ എലി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിലെ ഗോദറേജ് ഹില്‍ പ്രദേശത്തുള്ള സ്റ്റോറിലാണ് സംഭവം.

ഐസ്‌ക്രീം വാങ്ങാനെത്തിയ ഒരു സംഘം യുവാക്കളാണ് ഫ്രീസറിനുള്ളില്‍ എലിയെ കണ്ടത്. തുടര്‍ന്ന് അവര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. വീഡിയോ പ്രചരിച്ചതോടെ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ക്വിക്ക്-കൊമേഴ്‌സ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഭക്ഷ്യസംഭരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

മഹാരാഷ്ട്രയില്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ബ്ലിങ്കിറ്റ്, സെപ്റ്റോ, ഇന്‍സ്റ്റാമാര്‍ട്ട് എന്നിവയുമായി ബന്ധപ്പെട്ട 86 ഭക്ഷ്യസംഭരണങ്ങള്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ നിരവധി ഭക്ഷ്യസുരക്ഷാ-ശുചിത്വ വീഴ്ചകള്‍ കണ്ടെത്തി. തുടര്‍ന്ന് 60 സ്റ്റോറുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസുകള്‍ നല്‍കി. കൂടാതെ 14 സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. സസ്‌പെന്‍ഡ് ചെയ്ത 14 ലൈസന്‍സുകളില്‍ 5 എണ്ണം ബ്ലിങ്കിറ്റിന്റേതും 5 എണ്ണം സെപ്റ്റോയുടേതും 2 എണ്ണം ഇന്‍സ്റ്റാമാര്‍ട്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടേതുമാണ്.

മുംബൈയിലെ ഘാട്കോപ്പറിലുള്ള ഒരു ബ്ലിങ്കിറ്റ് കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ സ്റ്റോറില്‍ പാറ്റകളുടെ സാന്നിധ്യം കണ്ടെത്തി. മോശം ഡ്രെയിനേജ്, മാലിന്യസംസ്‌കരണത്തിലെ വീഴ്ചകള്‍, ഫ്രോസണ്‍ ഭക്ഷണങ്ങളുടെ താപനില നിയന്ത്രണത്തിലെ പ്രശ്നങ്ങള്‍, മോശമായ ശുചിത്വ മാനദണ്ഡങ്ങള്‍ എന്നിവ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

മറ്റൊരു ബ്ലിങ്കിറ്റ് കേന്ദ്രമായ മലാഡ് വെസ്റ്റില്‍ പരിശോധനയ്ക്കിടെ ചില്ലര്‍ റൂമിലെ താപനില 6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഭക്ഷണം കൈകാര്യം ചെയ്യുന്ന ഏകദേശം 40 ജീവനക്കാരുടെ മെഡിക്കല്‍ പരിശോധനാ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചില ജീവനക്കാര്‍ കയ്യുറ, ഏപ്രന്‍, മുടി കവര്‍ ചെയ്യുന്ന ഉറ തുടങ്ങിയ അടിസ്ഥാന സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെയാണ് ജോലി ചെയ്തിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

Tags