സുലൂരില്‍ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിനെ കുറിച്ചു പറയാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ചിരിച്ചുകളിച്ച് പൊലീസുകാര്‍ ; വിമര്‍ശനം

police

തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ കേസിനെ കുറിച്ചു പറയാന്‍ എത്ര ലാഘവത്തോടെയാണ് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത് എന്നതാണ് ഉയരുന്ന വിമര്‍ശനം.

സുലൂരില്‍ 10 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിനെ കുറിച്ചു പറയാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ചിരിച്ചുകളിച്ച് പൊലീസുകാര്‍. വീഡിയോ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനം. കോയമ്പത്തൂര്‍ റേഞ്ച് ഡിഐജി പി സാമിനാഥന്‍, കോയമ്പത്തൂര്‍ എസ്പി അല്ലാട്ടിപ്പള്ളി പവന്‍ കുമാര്‍ റെഡ്ഡി, വെസ്റ്റ് സോണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍ വി രമ്യ ഭാരതി എന്നിവരാണ് വീഡിയോയിലുള്ളത്.

തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ കേസിനെ കുറിച്ചു പറയാന്‍ എത്ര ലാഘവത്തോടെയാണ് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത് എന്നതാണ് ഉയരുന്ന വിമര്‍ശനം. സംഭവിച്ചത് എന്തെന്ന് മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനായി ഇരുന്ന ശേഷം, പരസ്പരം എന്തൊക്കെയോ പറഞ്ഞ് ഓഫീസര്‍മാര്‍ ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇത്ര സെന്‍സിറ്റീവായ, ജനരോഷം ഏറ്റുവാങ്ങിയ കേസിനെ കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഓഫീസര്‍മാര്‍ തീര്‍ത്തും നിരുത്തരവാദപരമായാണ് പെരുമാറിയത് എന്നാണ് ഉയരുന്ന വിമര്‍ശനം.

'ഒരു ചെറിയ കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനം മുഴുവന്‍ ദുഃഖത്തിലാണ്. പക്ഷേ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വലിയ സന്തോഷത്തിലാണ്' എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ഇത് എന്തുതരം മാനസികാവസ്ഥയാണെന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. വൈറലായ വീഡിയോയെക്കുറിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ ഔദ്യോഗിക പ്രതികരിച്ചിട്ടില്ല.

അതിനിടെ തമിഴ്‌നാട് വ്യവസായ മന്ത്രി കീര്‍ത്തന കേസുമായി ബന്ധപ്പെട്ട് നല്‍കിയ മറുപടിയും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ഒരു ഔദ്യോഗിക യോഗത്തിന് ശേഷം, കൊലപാതകത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭരണപരമായ ചോദ്യങ്ങള്‍ക്ക് മാത്രമേ മറുപടി നല്‍കൂ എന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊലപാതകം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മന്ത്രി പുഞ്ചിരിച്ചു കൊണ്ട് നിന്നു എന്നാണ് ഉയരുന്ന വിമര്‍ശനം. എന്നാല്‍ തന്റെ ശരീരഭാഷ തെറ്റായി വ്യാഖ്യാനിക്കുകയും മനഃപൂര്‍വ്വം വളച്ചൊടിക്കുകയും ചെയ്‌തെന്ന് കീര്‍ത്തന മറുപടി നല്‍കി.

Tags